ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾക്കിടെ എഐഎഡിഎംകെയിൽ കലാപം. പാർട്ടിയിലെ ഒരു വിഭാഗം എം.എൽ.എമാർ യോഗം ചേരുകയാണ്. എഐഎഡിഎംകെ പിളർപ്പിലേക്കെന്നാണ് ലഭ്യമാകുന്ന സൂചന. മുൻ മന്ത്രിമാരായ എസ് പി വേലുമണി, സി വി ഷണ്മുഖം, വിജയഭാസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. മുപ്പതിലേറെ എം.എൽ.എമാർ യോഗത്തിൽ പങ്കെടുക്കുന്നതായാണ് വിവരം. വിമത എം.എൽ.എമാർ വിജയ്ക്ക് പിന്തുണ നൽകുമെന്നാണ് സൂചന. കൂറുമാറ്റ അയോഗ്യത ഒഴിവാക്കാൻ വേണ്ടത് 32 പേരാണ്. സർക്കാർ രൂപീകരണത്തിനുള്ള തന്ത്രങ്ങൾ ശക്തമാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും (ഇ പി എസ്) എഐഎഡിഎംകെയും നീക്കം ഉപേക്ഷിച്ചു. എം.എൽ.എമാരുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് പിന്നാലെയാണ് പിന്മാറ്റം ഉണ്ടായത്.
പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ലെന്ന് ഇപിഎസ് എക്സിലൂടെ വ്യക്തമാക്കി. ഭരണം പിടിക്കാനുള്ള സാധ്യതകൾ വഴിമുട്ടിയതോടെയാണ് ഇപിഎസിന്റെ പിന്മാറ്റമെന്നാണ് വ്യക്തമാകുന്നത്. സർക്കാർ രൂപീകരണത്തിൽ ലോക് ഭവൻ നിലപാട് നിർണായകമാണ്. തിരക്കിട്ട നീക്കങ്ങൾക്കിടെ ഗവർണർ കേരളത്തിലേക്ക് വിമാന ടിക്കറ്റ് എടുത്തതായാണ് സൂചന. ലീഗും വിസികെയും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. നിരുപാധിക പിന്തുണയെന്നാണ് ഇരു പാർട്ടികളുടെയും കത്തിൽ പറയുന്നത്.





























