ന്യൂഡൽഹി : ബാലിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് പൈലറ്റ് മരിച്ചതായി എയർ ഇന്ത്യ. ബാലിയിൽ വിശ്രമ ഇടവേളയിലാണ് പൈലറ്റിന് ഹൃദയാഘാതമുണ്ടായത്. 40 വയസ്സുള്ള പൈലറ്റ് കഴിഞ്ഞദിവസമാണ് ഡൽഹിയിൽനിന്ന് ബാലിയിലെത്തിയത്. തുടർന്ന് നിർബന്ധിത വിശ്രമ വേളയിൽ (ക്രൂ ലേഓവർ) ഹോട്ടലിലായിരുന്നു പൈലറ്റ്. ഹോട്ടലിൽ വെച്ച് ഉദ്യോഗസ്ഥന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതായും തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എയർ ഇന്ത്യ വക്താവ് പറഞ്ഞു. ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ കണ്ടെത്തി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
കോക്ക്പിറ്റ് ക്രൂ അംഗത്തിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ എയർ ഇന്ത്യ അനുശോചനം അറിയിക്കുകയും ചെയ്തു. പൈലറ്റ് സമീപ മാസങ്ങളിൽ ആവശ്യമായ എല്ലാ മെഡിക്കൽ പരിശോധനകൾക്കും വിധേയനായിട്ടുണ്ടെന്നും അദ്ദേഹത്തിന് മുമ്പ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഒരു എയർലൈൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സിഎ) നിശ്ചയിച്ചിട്ടുള്ള ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധിക്കുള്ളിലാണ് പൈലറ്റ് ജോലിചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.






























