തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനം തയ്യാറായി കഴിഞ്ഞുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തുടര്‍ഭരണം ഉണ്ടായാല്‍ കേരളം ബംഗാളാകുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് ആൻ്റണി പറഞ്ഞു. കൂടാതെ ഇത്തവണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിളക്കമാര്‍ന്ന വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ പിആര്‍ വര്‍ക്കിലൂടെ മാത്രം മുഖം മിനുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ പോലും അദ്ദേഹത്തിന് നേരിടാന്‍ കഴിയുന്നില്ല. സെക്രട്ടേറിയേറ്റിനെ രാവണന്‍ കോട്ടയാക്കി അദ്ദേഹം മാറ്റിയെന്നും ആൻ്റണി വിമര്‍ശിച്ചു. കേരളത്തില്‍ ബിജെപിയുമായി സിപിഐഎമ്മിന് അന്തര്‍ധാരയുണ്ടെന്ന് വ്യക്തമാണെന്നും എ കെ ആന്റണി ആരോപിച്ചു.
കര്‍ണാടകയും തമിഴ്‌നാടും തെലങ്കാനയും വികസനത്തില്‍ കേരളത്തേക്കാള്‍ മുന്നോട്ട് കുതിക്കുമ്പോള്‍ പത്തുവര്‍ഷം കൊണ്ട് കേരളം പിന്നോട്ട് പോയിരിക്കുന്നു. ആറ് ലക്ഷം കോടിയുടെ കടമുള്ള കേരളത്തില്‍ നിന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പഠനത്തിനും ജോലി തേടിയും പാലായനം ചെയ്യുകയാണ്. നാല്‍പത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വ്യവസായ മന്ത്രി പറഞ്ഞിരുന്നെങ്കിലും യുവജനങ്ങളുടെ ഒഴുക്ക് തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ആന്റണി ആരോപിച്ചു. ഇടതുഭരണം കേരളത്തെ നാശത്തിലേക്ക് നയിക്കും ഇങ്ങനെ പോയാല്‍ കേരളം മലയാളികളുടെ നാടല്ലാതെയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.





























