തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്ററിനു നേരെ എറിഞ്ഞ സ്‌ഫോടക വസ്തു വെറും പടക്കം. പിന്നില്‍ തീവ്രവാദ ബന്ധമൊന്നുമില്ലെന്ന് ഉറപ്പിച്ചു. എറിഞ്ഞ വസ്തുവിന് വീര്യം തീരെ കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണെന്നും ഫൊറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തു നിന്നു ശേഖരിച്ച രാസവസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗഡര്‍ എന്നിവ കണ്ടെത്തി. വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിനു മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്നു ഫൊറന്‍സിക് വിദഗ്ദ്ധര്‍ പറഞ്ഞു. ഇതോടെ വലിയ കുലുക്കത്തോടെ എകെജി സെന്റര്‍ കുലുങ്ങിയെന്ന വാദവും പൊളിയുകയാണ്.
പടക്കം എറിഞ്ഞ ആളിനെ ഇനിയും കണ്ടെത്താനുമായില്ല. വാഹന പരിശോധനയില്‍ കൂടി കണ്ടെത്താനുള്ള ശ്രമവും എങ്ങും എത്തിയില്ല. അതിനിടെ വെറും പടക്കമാണ് എറിഞ്ഞതെന്ന റിപ്പോര്‍ട്ടും പോലീസിന് കിട്ടുന്നത്. ഇതോടെ അന്വേഷണം താല്‍കാലികമായി അവസാനിപ്പിക്കാനാണ് സാധ്യത. സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ എക്‌സ്‌പ്ലോസീവ് വിഭാഗത്തിലായിരുന്നു പ്രാഥമിക പരിശോധന. സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്ന വസ്തുക്കളൊന്നും സംഭവസ്ഥലത്തു നിന്നു കിട്ടിയില്ല. ഡിറ്റനേറ്ററിന്റെ സഹായത്തോടെയാണു ബോംബ് സ്‌ഫോടനം നടക്കുക. എന്നാല്‍ ഇവിടെ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. ശേഖരിച്ച സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കായി കോടതി മുഖേന ഫൊറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ക്ക് ഇന്നലെ കൈമാറി. ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് കോടതിക്കു നല്‍കും. ഇതില്‍ പടക്കത്തിന്റെ സ്വഭാവത്തില്‍ വ്യക്തത വരും.
അതേസമയം എകെജി സെന്ററിന് നേരെ ‘അജ്ഞാതന്‍’ പടക്കമെറിഞ്ഞിട്ട് ആറാം ദിവസത്തിലേക്ക് കടന്നിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ് വലയുകയാണ്. ഇത് വരെയായിട്ടും പ്രതിയെക്കുറിച്ച് ഒരു തുമ്പും പോലീസിന് കിട്ടിയില്ല. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടയാളെ പോലീസ് പിടികൂടിയെങ്കിലും ഇയാളെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും പോലീസിന് കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഇയാളെ വിട്ടയച്ചു. എട്ടോളം പോലീസുകാര്‍ എകെജി സെന്ററിന് മുന്നിലുണ്ടായിട്ടും ആക്രമിയെ എന്തുകൊണ്ട് പിന്തുടര്‍ന്നില്ല എന്ന ചോദ്യവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
കുന്നുകുഴി, ലോ കോളേജ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ മുപ്പതോളം സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വണ്ടി നമ്പര്‍ കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പ്രതിയെ കണ്ടെത്താന്‍ 20,000 വാഹന ഉടമകളുടെ വിവരം പോലീസ് ശേഖരിച്ചു. അക്രമി സഞ്ചരിച്ച സ്‌കൂട്ടറിന്റെ അതേ മോഡല്‍ ഉപയോഗിക്കുന്നവരുടെ വിവരമാണ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ശേഖരിച്ചത്. ഇതില്‍ ആയിരത്തിലേറെ വാഹന ഉടമകള്‍ക്ക് സംഭവുമായി യാതൊരു ബന്ധവുമില്ല എന്നും പോലീസ് കണ്ടെത്തി.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും മറ്റു സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പോലീസ് പറഞ്ഞു. അക്രമത്തിനു പിന്നില്‍ ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് അന്തിമ നിഗമനത്തിലാണ് പോലീസ്. സംഭവത്തിനു തൊട്ടുമുമ്പ് അത് വഴി സ്‌കൂട്ടറില്‍ ഒന്നിലേറെ തവണ പോയ ആള്‍ നഗരത്തിലെ തട്ടുകളിലെ തൊഴിലാളിയാണെന്നും ദിവസവും രാത്രി വെള്ളമെടുക്കാന്‍ അതുവഴി ഏഴോ എട്ടോ തവണ പോകാറുണ്ടെന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
പ്രതി വന്ന വാഹനത്തിന്റെ നമ്പര്‍ പോലും തിരിച്ചറിയാനായില്ല. പിന്നെ സംശയമുള്ളവരെ ചോദ്യം ചെയ്യലാണ്. അങ്ങനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതുമായ ആര്‍ക്കും സംഭവത്തിലെ പങ്ക് തെളിയിക്കാനായില്ല. ഇതുവരെ പരിശോധിച്ചത് മൂന്ന് ടവറുകളിലെ ആയിരത്തിലേറെ കോളുകളാണ്. എകെജി സെന്ററിന് സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും 50 ലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമില്ല. രണ്ട് ഡിവൈഎസ്‌പിമാരും ഷാഡോ സംഘവും സൈബര്‍ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നും തെരഞ്ഞെടുത്ത മിടുക്കരായ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഇങ്ങിനെ എത്തുംപിടിയുമില്ലാതെ നട്ടം തിരിയുന്നത്.
































