പാലക്കാട്: പ്രസവശസ്ത്രക്രിയക്കിടെ യുവതി മരിച്ചതിനെത്തുടര്‍ന്ന് വിവാദം തുടരവേ തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മറ്റൊരു രോഗി കൂടി മരിച്ചു. കോങ്ങാട് ചെറായ കാക്കറത്ത് ഹരിദാസിന്റെ മകള്‍ കാര്‍ത്തികയാണ് (27) ചൊവ്വാഴ്ച രാത്രി മരിച്ചത്. കാലില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച യുവതിയാണ് മരിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച കാര്‍ത്തികയുടെ കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനിടെ കാര്‍ത്തിക മരിക്കുകയാണുണ്ടായത്. അനസ്‌തേഷ്യ നല്‍കിയതിലെ അപാകതയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
രാത്രി ഒന്‍പതോടെയാണ് മരണവിവരം അറിയിച്ചതെന്നും കാര്‍ത്തിക നേരത്തേ മരിച്ചെന്നും വിവരം ആശുപത്രി അധികൃതര്‍ മറച്ചുവെച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിക്ക് മുന്നില്‍ ഇവര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് എത്തി. ബന്ധുക്കളോട് സംസാരിച്ചശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുലുക്കിലിയാട് സര്‍വീസ് സഹകരണ ബാങ്കിലെ ക്ലാര്‍ക്കാണ് കാര്‍ത്തിക. അമ്മ – ഉഷ. സഹോദരന്‍ – ഹരിശങ്കര്‍ (കാനഡ).
അതേസമയം വിശദവിവരങ്ങള്‍ ലഭ്യമായതിനുശേഷം പ്രതികരിക്കാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതേ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞും പിന്നാലെ അമ്മയും മരിച്ചത്. പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയതാണ് കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത് ആശുപത്രിയെ വെട്ടിലാക്കിയിരുന്നു. പിന്നാലെ യുവതിയുടെ ഗര്‍ഭപാത്രം ബന്ധുക്കളുടെ അനുവാദമില്ലാതെയാണ് നീക്കം ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മാത്രമല്ല സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും സ്ഥിരമായി യുവതിയെ പരിശോധിച്ച ഡോക്ടറായിരുന്നില്ല പ്രസവ സമയത്ത് ഉണ്ടായിരുന്നതെന്നുമുള്‍പ്പടെ ഗുരുതര ആരോപണങ്ങളാണ് ആശുപത്രിക്ക് നേരെ ഉണ്ടായിരുന്നത്. ഈ വിവാദം കെട്ടടങ്ങും മുമ്പേയാണ് മറ്റൊരു രോഗികൂടി മരിച്ചത്.





























