തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ ആക്ഷേപ പ്രസംഗത്തില്‍ അന്വേഷണം ആരംഭിച്ചു. പപോലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികളെ തുടർന്നാണ് അന്വേഷണം. പരാതികൾ തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍ റാവുത്തര്‍ക്ക് പ്രാഥമികാന്വേഷണത്തിനായി കൈമാറി. പ്രസംഗം പരിശോധിച്ച് കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടും. കേസെടുക്കുന്നതില്‍ തീരുമാനം വിശദപരിശോധനയ്ക്ക് ശേഷമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. പ്രസംഗവും സാഹചര്യവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രിയുടെ പ്രസ്താവന ഇന്ന് നിയമസഭയെ പ്രക്ഷുബ്‌ധമാക്കിയേക്കും. ഇന്നലെ മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം ബഹിഷ്ക്കരിച്ചിരുന്നു.
ഇന്ന് ശൂന്യവേളയിൽ വിഷയം സഭയിൽ ഉന്നയിക്കാനാണ് തീരുമാനം. മന്ത്രിയുടെ രാജി എന്നതിൽ പ്രതിപക്ഷം ഉറച്ചുനിൽക്കും. ഭരണഘടനയുടെ അന്തസത്തയെയും ഭരണഘടനാശിൽപികളെയും മന്ത്രി സജി ചെറിയാൻ അപമാനിച്ചു എന്ന വാദം അതി ശക്തമായി പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും ഉന്നയിക്കും. മന്ത്രിയും സിപിഎമ്മും നൽകുന്ന എല്ലാ വിശദീകരണങ്ങളും നിലനിൽക്കാത്തതാണെന്നും വിമർശനമുയരും. മന്ത്രി ഇന്നലെ സഭയിൽ നടത്തിയ പ്രസ്താവനയോടെ പ്രശ്നം അവസാനിച്ചു എന്ന നിലപാടിലാണ് ഭരണപക്ഷം.





























