തിരുവനന്തപുരം: എകെജി സെന്ററിനുനേരെ ആക്രമണം നടന്നിട്ട് 11-ാം ദിവസം ആയിട്ടും അന്വേഷണം പെരുവഴിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചിട്ടും അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എറിഞ്ഞത് സ്‌ഫോടക ശേഷി കുറഞ്ഞ ഏറുപടക്കം പോലുള്ള വസ്തുവെന്ന പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട് സിപിഎമ്മിന് തിരിച്ചടിയായി.
സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശനിയാഴ്ച സി ഡാകിന് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പര്‍ ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 50 ഓളം സിസിടിവി ദൃശ്യങ്ങളും 1000 ലേറെ ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമര്‍ശനമാണ് പോലീസിനെതിരെ ഉയരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
ആഭ്യന്തര വകുപ്പിനും പോലീസിനും ഒരുപോലെ തലവേദനയാവുകയാണ് എകെജി സെന്ററിന് നേരെയുള്ള ആക്രമണം. അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാന്‍ ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ സി-ഡിറ്റിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംശയം തോന്നിയ മറ്റ് നിരവധി പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഉറപ്പിച്ച് പറഞ്ഞ ഇ പി ജയരാജനടക്കമുള്ള നേതാക്കള്‍ നിലപാട് പിന്നീട് മയപ്പെടുത്തി. അന്വേഷണത്തിന് സമയമെടുക്കുമെന്നാണ് ശനിയാഴ്ച മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ജൂണ്‍ 30 ന് രാത്രി 11.45-ഓട് കൂടിയാണ് മോട്ടോര്‍ ബൈക്കില്‍ തനിച്ചെത്തിയ ആള്‍ പോലീസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് കണ്ടെത്തല്‍.
രണ്ടു ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം തലകുത്തി നിന്ന് അന്വേഷിച്ചിട്ടും കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതി ദുരൂഹതകള്‍ ഉയര്‍ത്തി കാണാമറയത്ത് തുടരുന്നു. സി-ഡാകിന്റെ ദൃശ്യ പരിശോധനാ ഫലത്തില്‍ മാത്രമാണ് അവശേഷിക്കുന്ന പ്രതീക്ഷ. മുഖ്യമന്ത്രി തന്നെ അന്വേഷണത്തില്‍ സാവകാശം കൊടുത്തതിനാല്‍ അന്വേഷണം കൃത്യമായി നടത്തുകയാണെന്നാണ് പ്രത്യേക സംഘത്തിന്റെ വാദം.