ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത വഴി പോകുന്നവർക്ക് ഉയരപ്പാതയിലെ ഒരു ടോൾ ബൂത്ത് ഉൾപ്പെടെ മൂന്നിടത്ത് ടോൾ നൽകേണ്ടി വരും. പറവൂർ– തുറവൂർ റീച്ചിൽ കൃപാസനം ജംക്‌ഷനിലും അരൂർ– തുറവൂർ ഉയരപ്പാതയിൽ എരമല്ലൂരിലുമാണ് ഓരോ ടോൾ ബൂത്തുകൾ കൂടി വരുന്നത്. എറണാകുളം ജില്ലയിലേക്കു പ്രവേശിക്കാൻ അരൂരിനപ്പുറം കുമ്പളത്ത് നിലവിൽ ടോൾ പ്ലാസയുണ്ട്. ഇങ്ങനെയാണ് ആകെ 3 ടോൾ ബൂത്തുകളിലൂടെ പോകേണ്ടി വരുന്നത്. അതേസമയം, ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കു പോകുന്നവർക്ക് ഓച്ചിറയിലെ ഒരു ടോൾ ബൂത്ത് മാത്രമേ കടക്കേണ്ടതുള്ളൂ.
ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ദേശീയപാതയിൽ ടോൾ പ്ലാസകൾ സ്ഥാപിക്കാറുള്ളത്. എന്നാൽ ജില്ലയിൽ 30 കിലോമീറ്റർ പരിധിയിലാണ് ഓരോന്നും. ഓച്ചിറയ്ക്കു സമീപം കൃഷ്ണപുരത്തു നിന്നു തുടങ്ങി അരൂർ വരെ 96 കിലോമീറ്ററാണ് ജില്ലയിലൂടെ ദേശീയപാത കടന്നുപോകുന്നത്. അരൂർ– തുറവൂർ ഉയരപ്പാത, തുറവൂർ– പറവൂർ, പറവൂർ– കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര– കൊല്ലം (ജില്ലയിൽ കൃഷ്ണപുരം വരെ) എന്നിങ്ങനെ 4 റീച്ചുകളിലായാണ് നിർമാണം. കൊറ്റുകുളങ്ങര– കൊല്ലം റീച്ചിലെ ടോൾ ബൂത്ത് ജില്ലയുടെ അതിർത്തി പ്രദേശമായ ഓച്ചിറയിലാണ്. ആവശ്യമായ ദൂരപരിധി ഇല്ലാത്തതിനാൽ പറവൂർ– കൊറ്റുകുളങ്ങര റീച്ചിൽ ടോൾ ബൂത്തില്ല.






























