തിരുവനന്തപുരം : ഓണത്തിന് സബ്സിഡിനിരക്കിൽ സാധനങ്ങൾ നൽകുന്നതിനു മുന്നോടിയായി കമ്മിഷൻ ഇടപാടുമായി ഇടനിലക്കാർ രംഗത്ത്. കൺസ്യൂമർഫെഡ് വെളിച്ചെണ്ണ വാങ്ങാൻ മാത്രമായി 40 ലക്ഷം രൂപയുടെ കമ്മിഷൻ ധാരണയുണ്ടാക്കിയെന്നാണ് വിവരം. സഹകരണ സംഘങ്ങളിൽനിന്നു മാത്രമാണ് കൺസ്യൂമർഫെഡ് വെളിച്ചെണ്ണ വാങ്ങുന്നത്. ടെൻഡറിലെ വിലവിവരം ഉദ്യോഗസ്ഥരിൽനിന്ന് ചോർത്തിയാണ് ഇടനിലക്കാർ ഇടപാട് ഉറപ്പിക്കുന്നത്. സപ്ലൈകോയിൽ ഡിപ്പോ മാനേജർമാർ വഴിയാണ് ഇടനിലക്കാരുടെ കച്ചവടം. വെളിച്ചെണ്ണ മാത്രമാണ് കൺസ്യൂമർഫെഡ് ഇ-ടെൻഡർ വഴിയല്ലാതെ വാങ്ങുന്നത്.
15 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് ഓണച്ചന്തയിലേക്ക് വേണ്ടത്. ഇതിന് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സംഘങ്ങളിൽനിന്ന് ടെൻഡർ ക്ഷണിക്കും. ഇ-മെയിൽവഴി തുകയും നൽകാവുന്ന അളവും ‘രഹസ്യമായി’ സംഘങ്ങൾ അറിയിക്കും. വ്യാഴാഴ്ച മൂന്നുവരെയായിരുന്നു ക്വട്ടേഷൻ നൽകാനുള്ള സമയപരിധി. ഇതിൽ തീരുമാനമുണ്ടാകുന്നതിനു മുൻപുതന്നെ അഞ്ചുലക്ഷം ലിറ്റർ വെളിച്ചെണ്ണ ഇടനിലക്കാർ വഴിയാക്കാൻ കൺസ്യൂമർഫെഡിലെ ചില ഉദ്യോഗസ്ഥർ ധാരണയുണ്ടാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനമായ കേരഫെഡ് എത്രരൂപയ്ക്ക് വെളിച്ചെണ്ണ നൽകുമെന്നാണ് അറിയിച്ചതെന്ന കാര്യം ടെൻഡർ സമയത്തിനുമുൻപ് ഇടനിലക്കാർക്ക് ചോർന്നുകിട്ടിയിട്ടില്ലെന്നാണ് വിവരം.






























