ഇടുക്കി : അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം. പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികൾ അറസ്റ്റിൽ. ഇന്നലെ രാത്രി 12 മണിക്ക് ആണ് സംഭവം. പാലക്കാട് സ്വദേശികളായ അരുൺ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരാണ് അടിമാലി പോലീസിന്റെ പിടിയിലായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ നിഷാദിനെ എറണാകുളം രാജഗിരി ആശുപത്രിയിൽ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മറ്റ് രണ്ടു ഹോട്ടൽ ജീവനക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ടൂർ പാക്കേജറും വിനോദസഞ്ചാരികളും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് ഹോട്ടൽ ജീവനക്കാരുമായുള്ള സംഘർഷത്തിന് ഇടയാക്കിയത്.
പാലക്കാട് നിന്ന് 25 അംഗ സംഘമാണ് മൂന്നാറില്‍ വിനോദ സഞ്ചാരത്തിനായി എത്തിയത്. ഇവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചിരുന്നത് അടിമാലിയിലെ ജെന്ന ഹോട്ടലിലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ അല്‍ഫാമിന് വലിപ്പമില്ല, വൃത്തിയില്ല തുടങ്ങിയ പരാതികള്‍ വിനോദസഞ്ചാരികള്‍ ഉന്നയിച്ചു തുടങ്ങിയിരുന്നു. പിന്നീട് ടൂര്‍ പാക്കേജറിന് പണം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കം ഹോട്ടലിന് പുറത്തുണ്ടായി. ഇത് കണ്ട ഹോട്ടല്‍ മാനേജര്‍ ഹോട്ടലിന് മുന്‍പില്‍ വെച്ച് ബഹളം ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹോട്ടല്‍ മാനേജരെ വിനോദ സഞ്ചാരികളുടെ സംഘത്തിലെ മൂന്ന് പേര്‍ കല്ലു ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.





























