തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിഗണിച്ചു ജാമ്യം അനുവദിക്കരുതെന്ന് ഇഡി അഭിഭാഷകനും, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിൽ വാദിച്ചു. കേസിൽ 10 പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. നേരത്തെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സംഭവത്തിൽ ആക്രമണവും ഗുഡാലോചനയും നടന്നിട്ടുണ്ടെന്നും പ്രതികൾ നടത്തിയത് ഗൗരവം ജനിപ്പിക്കുന്ന കുറ്റമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചിരുന്നു.
കൂടാതെ അക്രമ ദൃശ്യങ്ങൾ കോടതി കാണണമെന്ന സ്‌പെഷ്യൽ പ്രാസിക്യൂട്ടറുടെ വാദം അംഗീകരിച്ച കോടതി ദൃശ്യങ്ങൾ കണ്ട ശേഷമാണ് പ്രതികൾകളുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്. കേസിൽ ഇ.ഡി ശക്തമായ വാദങ്ങൾ കോടതിയിൽ ഉന്നയിച്ചിരുന്നു. മുൻ പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ച് കാരണം ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചതടക്കം വാദം നടക്കുമ്പോൾ ഇഡി കോടതിയിൽ ഉയർത്തിയിരുന്നു. ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചത്. ശ്രീജിത്, അനിൽ, ദിനീത്, രേവന്ത്, അമൽ, ദിനകർ, വിജയ്, ഷിജോ സലിം, നിഷാദ് എന്നീ ഒൻപത് പേരുടെ ജാമ്യ അപേക്ഷയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.






























