റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എസ്.സി സ്കൂള്‍ പടി ജംഗ്ഷനിലെ റോഡു നിർമ്മാണത്തിലെ അപാകത വിദ്യാർത്ഥികൾക്ക് സുരക്ഷ ഭീഷണിയാവുന്നതായി ചൂണ്ടിക്കാട്ടി റാന്നി എം.എല്‍.എക്ക് സര്‍വ്വകക്ഷി സംഘം നിവേദനം നൽകി. ഈ ഭാഗത്തെ പഴകിയ കൽക്കെട്ടിനു മുകളിലെ കോൺക്രീറ്റ് പൊളിച്ചു മാറ്റി റോഡിനു വീതി വർധിപ്പിച്ച് പുതിയ കോൺക്രീറ്റ് നടത്തിയിരുന്നു. കൂടാതെ സ്കൂളിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഗത്തെ പഴയ പാലം ബലക്ഷയം നേരിടുകയുമാണ്. ഈ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമ്മിക്കുവാൻ ഉടൻ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കണം. സ്കൂളിനു മുന്നില്‍ ബസ് വേ, ദിശാസൂചന ബോർഡ്, സീബ്രാ ലൈൻ എന്നിവ ഉണ്ടാവുമെന്നു നിവേദക സംഘത്തിന് എം.എൽ.എ ഉറപ്പ് നൽകി.
ചെത്തോംകര – അത്തിക്കയം റോഡിൽ വിദ്യാർത്ഥികൾ ബസ് കാത്ത് നിൽക്കുന്ന സ്കൂൾ ജംഗ്ഷനില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്നു എം.എൽ.എ അറിയിച്ചു. സർവകക്ഷി സംഘത്തിൽ അധ്യാപക പ്രതിനിധികളായി ബെറ്റ്സി കെ ഉമ്മൻ, മോൾസി തോമസ്, മാനേജിങ് ബോർഡ് പ്രതിനിധികളായ മാത്യു പി സാം, ഷിബു താന്നിമൂട്ടിൽ, സർവ്വകക്ഷി യോഗ പ്രതിനിധികളായ കെ.കെ സുരേന്ദ്രൻ അനു ടി ശമുവേൽ എന്നിവരും ഉണ്ടായിരുന്നു.





























