ഇരവിപേരൂർ : ടികെ റോഡിൽ കുഴികളടയ്ക്കൽ പ്രഹസനമാകുന്നതായി ആക്ഷേപം. ഇരവിപേരൂർ ജംഗ്ഷനില്‍ ഒരുമാസത്തിനിടെ ഒരേയിടത്ത് നടത്തുന്ന രണ്ടാമത്തെ അറ്റകുറ്റപ്പണിയാണിത്. ഇവിടെ ടാറിങ് തകർന്നതിനെത്തുടർന്ന് 100 മീറ്ററോളം ഭാഗത്ത് നേരത്തേ അടച്ചിരുന്ന കുഴികൾ ദിവസങ്ങൾകൊണ്ട് പഴയപടിയായിരുന്നു. വലിയ കുഴികളിൽ ടാർ ചേർത്തിളക്കിയ മെറ്റലുമായി വണ്ടിയിലെത്തി കുറെശ്ശേ അങ്ങുമിങ്ങുമിട്ട് മടങ്ങുകയാണ് പതിവ്. ഇവയിൽ കെട്ടിനിൽക്കുന്ന വെള്ളം നീക്കിയോ ഇടിച്ചുറപ്പിച്ചോ ടാറിങ് നടത്താറില്ല.
ഇരവിപേരൂർ ജംഗ്ഷനില്‍ ഇങ്ങനെ വീണ്ടും പണിയാനെത്തിയതിനെ കേരള കോൺഗ്രസ് മണ്ഡലം പ്രവർത്തകർ ചോദ്യം ചെയ്തു. അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ ഇക്കാര്യത്തിൽ തങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തി പണിതീർത്ത് സ്ഥലംവിട്ടു. പൊതുമരാമത്ത് നടത്തുന്ന ഇത്തരം പണിയിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സമരങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതിയംഗം റോയി ചാണ്ടപ്പിള്ള ഉദ്ഘാടനംചെയ്തു. ഇരവിപേരൂർ മണ്ഡലം പ്രസിഡൻറ് എബി പ്രയാറ്റ് മണ്ണിൽ അധ്യക്ഷത വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് വി. ചെറിയാൻ കുറ്റിയിൽ, ബ്ലോക്ക് മെമ്പർ എത്സാ തോമസ്, ജില്ലാ സെക്രട്ടറിമാരായ സാബു കുന്നുംപുറത്ത്, ആൻഡ്രൂസ് പുറത്തുമുറിയിൽ, എസ്.കെ. പ്രദീപ്കുമാർ, രഞ്ജി തോമസ് എന്നിവർ പ്രസംഗിച്ചു.





























