തൃശൂർ : ശമ്പള വർധന ആവശ്യപ്പെട്ട് അമല ആശുപത്രിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നടത്തിയിരുന്ന സമരം സമവായത്തിലൂടെ പരിഹരിച്ചു. ജില്ലാ ലേബർ ഓഫിസർ എം.എം.ജോവിനിന്റെ നേതൃത്വത്തിൽ മാനേജ്മെന്റുമായും യുഎൻഎ പ്രതിനിധികളുമായും സംസാരിച്ചാണ് സമരം അവസാനിപ്പിച്ചത്. നഴ്സുമാർ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. ജൂബിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം തീർക്കാൻ മാനേജ്മെന്റുമായി ഉടൻ ചർച്ച നടത്തുമെന്ന് ജില്ലാ ലേബർ ഓഫിസർ അറിയിച്ചു. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി അമലയിൽ ജില്ലാ ലേബർ ഓഫിസർ നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ മുതൽ നഴ്സ് ട്രെയിനിക്കുള്ള സ്റ്റൈപ്പൻഡ് 15,100 രൂപയിൽ നിന്ന് 22,500 രൂപയായും നഴ്സുമാർക്ക് എക്സ്ട്രാ അലവൻസ് ഇനത്തിൽ 4000 മുതൽ 6000 രൂപ വരെയും വർധന വരുത്തിയെന്നാണ് മാനേജ്മെന്റ് നൽകിയ വിവരം.
സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം പരിഷ്കരിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചാൽ അതുപ്രകാരമുള്ള മിനിമം വേതനം മുൻകാല പ്രാബല്യത്തോടെ നൽകാൻ തയാറാണെന്നും മാനേജ്മെന്റ് അറിയിച്ചിരുന്നു. 600 നഴ്സുമാരും 45 ടെക്നീഷ്യന്മാരുമാണ് സമരത്തിലുണ്ടായിരുന്നത്. ഇവരെ ഘട്ടംഘട്ടമായി ജോലിയിൽ പ്രവേശിപ്പിക്കും. ഇന്നലെ ഉച്ചയ്ക്കുശേഷം ഇതിനുള്ള നടപടികൾ തുടങ്ങി. ജില്ലയിലെ മറ്റ് ആശുപത്രികളിൽ യുഎൻഎ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചതായും ഭാരവാഹികൾ അറിയിച്ചു. ജൂബിലി ആശുപത്രി മാനേജ്മെന്റ് സമരം ഒത്തുതീർപ്പാക്കാൻ വഴികൾ തുറന്നിട്ടില്ല. ആശുപത്രിക്ക് മുന്നിൽ നടക്കുന്ന സമരം തുടരും.





























