ബ്രസീല്: ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ വനനശീകരണത്തിൽ റെക്കോർഡ് വർധനവ്. നിലവിലെ കണക്കെടുപ്പ് ആരംഭിച്ചതിന് ശേഷമുള്ള സെപ്റ്റംബർ മാസത്തിലെ ഏറ്റവും ഉയർന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വലിയൊരു പ്രദേശത്തെയാണ് വന നശീകരണം ബാധിച്ചിരിക്കുന്നത്. ഈ മേഖലയിൽ നിരന്തരം ഉണ്ടാവുന്ന തീപിടുത്തം ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് വന നശീകരണത്തെ എത്തിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബ്രസീലിയൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎൻപിഇയുടെ സാറ്റലൈറ്റ് ഡാറ്റ പ്രകാരം കഴിഞ്ഞ മാസം ആമസോണിൽ 1455 ചതുരശ്ര കിലോമീറ്റർ (562 ചതുരശ്ര മൈൽ) വന മേഖലയാണ് നശിക്കപ്പെട്ടത്. ഇത് കഴിഞ്ഞ വർഷമുണ്ടായതിനേക്കാൾ 48 ശതമാനത്തോളം അധികമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015 മുതലാണ് വനനശീകരണ കണക്കെടുപ്പ് ആരംഭിച്ചത്. ഇതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകൂടിയാണിത്.
പ്രാഥമിക കണക്കുകൾ പ്രകാരം ഈ മേഖലയിലെ വനനശീകരണം ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ റെക്കോർഡ് ഉയർച്ച ഉണ്ടായതായും കാണാം. ഐഎൻപിഇയുടെ റിപ്പോർട്ട് അനുസരിച്ച് ജനുവരി മുതൽ സെപ്റ്റംബർ വരെ 8,590 ചതുരശ്ര കിലോമീറ്റർ വനം നശിപ്പിക്കപ്പെട്ടു. ഇത് ഏകദേശം ന്യൂയോർക്ക് നഗരത്തിന്റെ 11 മടങ്ങ് വലിപ്പമുള്ള പ്രദേശത്തിന് തുല്യമാണ്. ബ്രസീൽ പ്രസിഡണ്ട് ബോൽസനാരോയുടെ ഭരണത്തിന് കീഴിൽ ആമസോൺ മഴക്കാടുകൾ വലിയ നശീകരണത്തിന് വിധേയമായെന്ന് പരിസ്ഥിതി പ്രവർത്തകർ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.





























