പന്തളം : മദ്യപാന ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസെത്തിയത് കണ്ട് പേടിച്ച് തെങ്ങിൽ കയറിയ യുവാവ് താഴെ ഇറങ്ങിയില്ല. കടയ്ക്കാട് വടക്ക് സ്വദേശിയായ യുവാവാണ് ഞായറാഴ്ച രാത്രി വൈകിയും തെങ്ങിനുമുകളിലിരിക്കുന്നത്. അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാശ്രമം തുടരുകയാണ്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഒരുവർഷം മുമ്പ് നരിയാപുരത്ത് തെങ്ങിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് അടൂർ ഫയർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.റജികുമാർ പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിനെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ഒരുമണിയോടെ ആംബുലൻസ് വീട്ടിലെത്തി യുവാവ് പരിഭ്രാന്തനായി വീട്ടിൽനിന്നിറങ്ങി ഓടി തൊട്ടടുത്ത തെങ്ങിൽകയരുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും താഴെയിറക്കാൻ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് പോലീസും അടൂർ അഗ്നിരക്ഷാസേനയുമെത്തി.
മഴ നനഞ്ഞും തെങ്ങിന് മുകളിലിരുന്ന യുവാവിനെ പത്തനംതിട്ടയിൽനിന്നുള്ള അഗ്നിരക്ഷാസേന സംഘമെത്തി തെങ്ങിനുചുറ്റും വലകെട്ടി ഗോവണി സ്ഥാപിച്ച് ഇറക്കാൻ ശ്രമിച്ചു. രാത്രി 9.30-ന് മറ്റൊരാൾ തെങ്ങിൽകയറി അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ചാടുമെന്ന ഭീഷണിയെത്തുടര്‍ന്നു ഈ ശ്രമമവും ഉപേക്ഷിച്ചു.