പത്തനംതിട്ട : അടൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ആൾ സെയിന്റ്സ് പബ്ലിക് സ്കൂൾ വിദ്യാർഥികൾക്കായി സൈബർ ബോധവൽക്കരണനാടകം സംഘടിപ്പിച്ചു. കൗമാരക്കാരെ, നവമാധ്യമങ്ങൾ വഴിയുള്ള ചതിക്കുഴികളിൽ നിന്നും ഓൺലൈൻ ഗെയിമുകളിൽ നിന്നും ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി നിശാന്തിനി ഐപിഎസിന്റെ മേൽനോട്ടത്തിൽ പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർ ഡ്രാമ ടീമാണ് ‘തീക്കളി’എന്ന പേരിൽ നാടകം നടത്തിയത്. കാസർകോഡ് ജില്ലയിൽ തുടങ്ങി ആലപ്പുഴ, കോട്ടയം ജില്ലകൾ കടന്ന് പത്തനംതിട്ട ജില്ലയിലെത്തിയശേഷമുള്ള ആദ്യ വേദിയായിരുന്നു ഓൾ സെയിൻസ് സ്കൂളിലേത്.
നിറഞ്ഞ സദസ്സിൽ അരങ്ങേറിയ 45 മിനിറ്റ് നാടകത്തിൻറെ ഓരോ ഭാഗവും കയ്യടിയോടുകൂടിയാണ് കുട്ടികൾ ഏറ്റുവാങ്ങിയത്. ഓരോ ജില്ലയിലും 10 സ്കൂളുകളിൽ വീതമാണ് നാടകം നടത്തുക. ജനമൈത്രിയുടെ ഡ്രാമ ടീം ഇത് മൂന്നാം തവണയാണ് ജില്ലയിലെത്തുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ട്രാഫിക് ബോധവൽക്കരണം ഉദ്ദേശിച്ചും മുൻപ് ജില്ലയിൽ ടീം നാടകം കളിച്ചിട്ടുണ്ട്. അന്നും അടൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ നാടകം സംഘടിപ്പിച്ചിരുന്നു. അടൂർ ആൾ സെയിന്റ്സ് സ്കൂളിൽ ഒന്നാം തിയതി നടന്ന പരിപാടി അടൂർ ഡിവൈഎസ്പി ആർ ബിനു ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്ത് ഓൺലൈൻ പഠനവുമായി വീടുകളിൽ കഴിയേണ്ടിവന്ന കുട്ടികൾ പലവിധമായ സമ്മർദ്ദങ്ങളിൽപെട്ടുവെന്നും ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളിലേക്ക് അവർ അറിയാതെ ചുവടുവച്ചുവെന്നും അങ്ങനെ ഒരുപാട് ചതിക്കുഴികളിൽ പെടുന്നുണ്ടെന്നും ഡി വൈ എസ് പി പറഞ്ഞു. സൈബർ ലോകത്തെ അപകടങ്ങളെപ്പറ്റി വിദ്യാർഥികളെ ബോധവൽക്കരിക്കാൻ നാടകം പോലെയുള്ള കലാരൂപങ്ങൾക്ക് വേഗത്തിൽ സാധിക്കും. കുട്ടികളും മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തുന്നതിനും കാര്യങ്ങൾ ബോധ്യപ്പെടുന്നതിനും ജനമൈത്രി പോലീസ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ ഉപകരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അടൂർ പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി ഡി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാദർ ജെയിംസ് സ്റ്റീഫൻ ഓലിക്കൽ സ്വാഗതം പറഞ്ഞു. ഫാദർ പോൾ ,എസ് ഐ നുജുമുദ്ദീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു, ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ കൃതജ്ഞത രേഖപ്പെടുത്തി.