പത്തനംതിട്ട : സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകന്റെ കൈവിരൽ മുറിഞ്ഞു രക്തം വരുന്നത് കണ്ടിട്ട് ചോദിച്ചില്ല എന്നാരോപിച്ച് മർദ്ദനമഴിച്ചുവിട്ട മകൻ റിമാൻഡിൽ. വടശ്ശേരിക്കര പേഴുംപാറ വാഴപ്പിള്ളേത്ത് വീട്ടിൽ തോമസ് വർഗീസിന്റെ മകൻ ബിബിൻ തോമസ് (38) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. വെള്ളി വൈകിട്ട് 7.30 ന് വീട്ടിലാണ് സംഭവം. എന്നും മദ്യപിച്ചെത്തുന്ന മകനെ അമ്മറോസമ്മ തോമസ്(65) വഴക്കുപറയാറുണ്ട്. പ്രകോപിതനാവുന്ന യുവാവ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുക പതിവാണ്.
സംഭവദിവസം ഇയാൾ വിരൽ മുറിഞ്ഞു ചോരയൊലിപ്പിച്ചാണ് വീട്ടിലെത്തിയത്. മാതാവ് ഇതെപ്പറ്റി തിരക്കിയില്ല എന്ന വിരോധത്താൽ ചീത്തവിളിച്ചുകൊണ്ട് കഴുത്തിനു കുത്തിപ്പിടിക്കുകയും, ചെവിചേർത്ത് ചെള്ളയ്ക്കടിക്കുകയും ചെയ്തു. കാതിലൂടെ രക്തം വാർന്നും ശ്വാസം കിട്ടാതെയും മരണവെപ്രാളത്തോടെ കുതറിയ റോസമ്മയെ അനുജത്തിയും അമ്മയും ചേർന്ന് മകന്റെ മർദ്ദനത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു. ഇതിൽ കുപിതനായ യുവാവ്, അനുജത്തിയുടെ ചെള്ളയ്ക്കും തോളിലും അടിച്ചു കൂടാതെ അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു. വല്യമ്മയെ തള്ളി താഴെയിടുകയും കൈമുട്ടുകൊണ്ട് റോസമ്മയുടെ നെഞ്ചിൽ ഇടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞുകൊണ്ട് സിറ്റൗട്ടിന്റെ ഗേറ്റ് ഇളക്കി എടുത്തുകൊണ്ടുപോകുകയും ചെയ്തു എന്നാണ് കേസ്.
അടുത്തദിവസം പെരുനാട് പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ റോസമ്മയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി മനഃപൂർവമല്ലാത്ത നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ ബുധനാഴ്ച്ച ഇയാളെ പേഴുംപാറയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ രാജിവ്, എസ് ഐ രവീന്ദ്രൻ നായർ, എ എസ് ഐ റെജി തോമസ്,, എസ് സി പി ഓ ജിജു ജോൺ, സി പി ഓ ജോമോൻ, പ്രജിത് എന്നിവരുടെ സംഘമാണ് നടപടികൾ കൈകൊണ്ടത്.