കോഴിക്കോട് : വെള്ളിപറമ്പിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി കെ.എം. ബാലകൃഷ്ണൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. അമിതവേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന കാർ നിയന്ത്രണം നഷ്ടമായി ബാലകൃഷ്ണന്റെ സ്കൂട്ടറിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കാർ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർക്കെതിരെ നടപടികൾ ആരംഭിച്ചതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. മരിച്ച കെ.എം. ബാലകൃഷ്ണൻ പൊതുമരാമത്ത് വകുപ്പിലെ കോൺട്രാക്ടറായിരുന്നു. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.





























