കണ്ണൂര്‍: പ്രതിപക്ഷവുമായി സഭയില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടായത് ജനാധിപത്യത്തിന്റെ ഭാഗമെന്ന് നിയുക്‌ത നിയമസഭാ സ്‌പീക്കര്‍ എ.എന്‍.ഷംസീര്‍. ഭരണപക്ഷ എം.എല്‍.എ. എന്ന നിലയില്‍ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതു മാത്രമാണ് നിയമസഭയിലുണ്ടായത്. ഒരിക്കലും അത് വ്യക്‌തിപരമല്ല. പ്രതിപക്ഷാംഗങ്ങളില്‍ പലരോടും അടുത്ത വ്യക്‌തിബന്ധമുണ്ടെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.സ്‌പീക്കര്‍ എന്ന നിലയില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ചു കൊണ്ടുപോകാനാണു ശ്രമിക്കുക. ഇക്കാര്യത്തില്‍ മുന്‍ഗാമികളുടെ മാതൃക സ്വീകരിക്കാനും അവരുടെ ഉപദേശം തേടാനുമാണു തീരുമാനം. ആദ്യമായി സഭയിലെത്തുമ്പോൾ ശ്രീരാമകൃഷ്‌ണനും പിന്നീട് എം.ബി. രാജേഷുമായിരുന്നു സ്‌പീക്കര്‍. ഇരുവരും പ്രതിപക്ഷത്തെ കേള്‍ക്കുകയും അവര്‍ക്കു കാര്യങ്ങള്‍ പറയാന്‍ സമയം അനുവദിക്കുകയും ചെയ്‌തവരാണ്. അതേ മാതൃക പിന്തുടരുമെന്ന് ഷംസീര്‍ പറഞ്ഞു.
പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭയെ നിയന്ത്രിക്കുന്ന ജോലി ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാണ്. അതിനാലാണു ഭരണത്തുടര്‍ച്ച കിട്ടിയത്. പാര്‍ലമെന്ററി രംഗത്ത് വളരെയധികം അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ ഉപദേശവും തേടും.
വ്യക്‌തിപരമായി ഒരു നേതാവിനോടും പ്രശ്‌നമില്ല , പ്രതിപക്ഷത്തെ പലരോടും അടുത്ത വ്യക്‌തിബന്ധം : എ.എന്‍. ഷംസീര്‍
RECENT NEWS
Advertisment



























