അടൂർ : കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് കുത്തിവയ്പ് മരുന്നുകൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ. അടൂരിലെ ജില്ലാ മരുന്നു സംഭരണ ശാലയ്ക്കു സമീപം കെപി റോഡരികിലാണ് മാലിന്യത്തിനൊപ്പം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സർക്കാർ ആശുപത്രികൾക്കു കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡ് നൽകുന്ന മരുന്നുകളിൽ കാലാവധി കഴിഞ്ഞവയാണ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം വരെ കാലാവധിയുള്ള പൊട്ടിക്കാത്ത ഇരുനൂറോളം കുപ്പി മരുന്നുകളാണ് റോഡരികിൽ കിടക്കുന്നത്. സംഭവം അടൂരിലെ ജില്ലാ മരുന്നു സംഭരണശാലാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുമായി തങ്ങൾക്ക് ബന്ധവുമില്ലെന്നും മരുന്നുകൾ ഇവിടെ നിന്ന് വിതരണം ചെയ്തതല്ലെന്നും ഏതെങ്കിലും സർക്കാർ ആശുപത്രികളിൽ നിന്ന് ഉപേക്ഷിച്ചതാകാമെന്നുമാണ് പറഞ്ഞത്.
ആശുപത്രികളിൽ സ്റ്റോക്കിരിക്കുന്ന മരുന്നുകളിൽ കാലാവധി കഴിഞ്ഞാൽ അതു ഡിഎംഒയെ അറിയിക്കുകയും ആ മരുന്നുകൾ തിരികെയെടുക്കുകയുമാണ് രീതി. സംഭവം അന്വേഷിക്കുമെന്ന് ഡിഎംഒ ഓഫിസ് അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച് പൊതുപ്രവർത്തകനായ സന്തോഷ്കുമാരൻ ഉണ്ണിത്താൻ മുഖ്യമന്ത്രിക്കു പരാതി നൽകി.





























