കോന്നി : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്ന് കോന്നി പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. കോളനിയിൽ താമസിക്കുന്ന വലിയപുരക്കൽ ഗോപിയുടെ വീടിന്റെ സംരക്ഷണ ഭിത്തി ആണ് ഇടിഞ്ഞത്. മൺ ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി അഞ്ചരയോടെ ആരംഭിച്ച അതിശക്തമായ മഴ രാത്രിയിലും നീണ്ടു നിന്നു.രാത്രി 8.45 ഓടെ ആണ് കോളനിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. ഗോപിയുടെ വീടിന് താഴെ ഉണ്ടായിരുന്ന കൃഷികളും മണ്ണിടിച്ചിലിൽ നശിച്ചു. റവന്യു സംഘം സ്ഥലം സ്ഥലം സന്ദർശിച്ചു.
കോന്നി ഗ്രാമ പഞ്ചായത്തിൽ 15,16 വാർഡുകൾ ഉൾപ്പെടുന്ന പൊന്തനാംകുഴിയിൽ 2019 ഒക്ടോബർ 21 ൽ കോന്നി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് ആദ്യമായി മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.സംഭവത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ജില്ലാ കലക്റ്റർ,ജിയോളജി അടങ്ങുന്ന സംഘം സ്ഥലത്ത് സന്ദർശനം നടത്തുകയും സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ ഭൂമി വാസ യോഗ്യമല്ലെന്ന് കണ്ടെത്തി.മുപ്പത്തിരണ്ട്‍ കുടുംബങ്ങൾ ആണ് ഇവിടെ ഉള്ളത്.
മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഇവർക്ക് വസ്തു വാങ്ങി വീട് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ പണം അനുവദിച്ചിരുന്നു. എന്നാൽ വാസ യോഗ്യമായ വസ്തു ഇവർ തന്നെ കണ്ടെത്തണം.ഇതിൽ മൂന്ന് കുടുംബങ്ങൾ മാത്രമാണ് വസ്തു കണ്ടെത്തിയത്.തുടർന്നുള്ള ദിവസങ്ങളിൽ മഴ ശക്തമായാൽ വീണ്ടും ഒരു ദുരന്തം കൂടി ആവർത്തിക്കുമോ എന്ന ഭയത്തിൽ ആണ് പൊന്തനാംകുഴി പ്രദേശവാസികൾ.





























