പാലാ : കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയ്‌ക്കെത്തുന്നവരെ ആന്റിജൻ പരിശോധനക്ക് വിധേയമാക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. രോഗികളുടെ കൂടെ എത്തുന്നവരെയും ടെസ്റ്റിന് വിധേയമാക്കണം.
കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയിൽ എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന കർശനമാക്കുന്നത്. കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുമ്പ് കോവിഡ് പരിശോധന ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇനി മുതൽ ഒ.പി.യിൽ ചികിത്സ തേടിയെത്തുന്നവർക്കും കൂടെയെത്തുന്നവർക്കും ആന്റിജൻ ടെസ്‌റ്റ് നടത്തണമെന്നാണ് നിർദേശം.
സർക്കാർ, സ്വകാര്യ ആശുപത്രികൾ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് നിർദേശമുണ്ട്. പാലാ ജനറലാശുപത്രിയിൽ ഒ.പി.യിൽ ചികിത്സ തേടിയെത്തിയവരും കൂടെയുള്ളവരും ആന്റിജൻ പരിശോധനയ്ക്ക് വിധേയരായ ശേഷമാണ് ഡോക്ടറെ കണ്ടത്. ആന്റിജൻ പരിശോധനയുടെ ഫലം വന്ന ശേഷം ഡോക്ടറെ കാണാൻ രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. പരിശോധനയ്ക്ക് എത്തിയവരുടെ തിരക്കുമൂലം പലരും സാമൂഹ്യ അകലം പാലിച്ചില്ല.