ന്യൂ ഡൽഹി: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ ബിപിൻ ബിഹാരി നായിക് എന്ന പാസ്റ്ററെ പരസ്യമായി ആക്രമിച്ച് അപമാനിച്ച സംഭവത്തിൽ സർക്കാർ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി ലോക് സഭയിൽ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു. ഒരാഴ്ചയോളം കേസെടുക്കുന്നതിൽ ലോക്കൽ പോലീസിന്റെ നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടി ഇരയുടെ ഭാര്യ ധെങ്കനാൽ എസ്പിയെ സമീപിച്ചതിനെത്തുടർന്ന് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗികമായി പ്രസ്താവിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കുന്നതിലെ ഇത്തരം കാലതാമസം താഴെത്തട്ടിലുള്ള നിയമപാലനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. പാസ്റ്ററെ പരസ്യമായി ആക്രമിക്കുകയും ചെരിപ്പു മാല അണിയിക്കുകയും പോലീസിന് കൈമാറുന്നതിന് മുമ്പ് ചാണകം കഴിപ്പിക്കുകയും ചെയ്തു.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്നു. കൂടാതെ ആർട്ടിക്കിൾ 21 അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു. മതപരിവർത്തന ആരോപണങ്ങൾക്ക് ആൾക്കൂട്ട നടപടികളെയോ, പൊതുവായി അപമാനിക്കുന്നതിനോ, പോലീസ് പ്രതികരണത്തിൽ കാലതാമസം വരുത്തുന്നതിനെയോ ന്യായീകരിക്കാൻ കഴിയില്ല. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിൽ കാലതാമസം വരുത്തിയവർക്കെതിരെയും എല്ലാ പൗരന്മാരുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.





























