മല്ലപ്പള്ളി : സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അണിയണിയായെത്തി വിധിയെഴുതിയപ്പോൾ ഒരു വോട്ട് പോലും കിട്ടാതെ ‘യുദ്ധം’ തോറ്റു. മല്ലപ്പള്ളി പ്രസ് ക്ലബ്ബും ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയും ചേർന്ന് മല്ലപ്പള്ളി ടൗണിൽ നടത്തിയ യുദ്ധമോ, സമാധാനമോ വേണ്ടതെന്ന അഭിപ്രായ ശേഖരണത്തിലാണ് പങ്കെടുത്ത എല്ലാവരും സമാധാന പക്ഷം ചേർന്നത്. സ്വകാര്യ ബസ് സ്റ്റാൻഡ് കവാടത്തിലെ ഭിത്തിയിൽ പതിച്ച കൂറ്റൻ ക്യാൻവാസിലാണ് തുറന്ന വോട്ടെടുപ്പ് നടത്തിയത്. ഒന്നരമണിക്കൂറിൽ ജനപ്രതിധികളടക്കം ഇരുനൂറ്റിപ്പതിനാറുപേർ മനസ് തുറന്നു. വിലക്കയറ്റവും തൊഴിൽ നഷ്ടവും വിദ്യാഭ്യാസം തുടരാനാകുമോയെന്ന ആശങ്കയുമാണ് മിക്കവരുടെയും വരികളിൽ തെളിഞ്ഞത്.
വിനാശമാണ് യുദ്ധമെന്നും അതിന് വഴിപ്പെടരുതെന്നും ഇൻഡോ-പാക് യുദ്ധത്തിൽ വീരചക്രം നേടിയ ധീരജവാൻ ശാന്തിപുരം കോഴികുന്നത്ത് കെ.ജി.ജോർജ് പറഞ്ഞു. ആദ്യത്തെ കുറിപ്പ് എഴുതി പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.വിദ്യാമോൾ, ബിജു നൈനാൻ പുറത്തൂടൻ, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ, ശ്രീചിത്ര സമിതി വൈസ് ചെയർമാൻ എം.എം.ഖാൻ റാവുത്തർ, കുഞ്ഞു കോശി പോൾ, ജിനോയ് ജോർജ്, പ്രസ് ക്ലബ് പ്രതിനിധികളായ കെ.സതീഷ് ചന്ദ്രൻ, ഷിനു കുര്യൻ, എൻ.കെ.സുഭാഷ് ലാൽ, ജിജു വൈക്കത്തുശ്ശേരി, രാജീവ് ഇടത്തനാട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് സി.പി.ഓ. ജിക്കു സി. ചെറിയാൻ, സുബി എലിസബത്ത്, ആർട്ടിസ്റ്റ് മധു ഡി. വായ്പൂര് എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ, ചിത്ര രചനാ ക്യാമ്പും നടത്തി





























