മുംബൈ : ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ജാമ്യം ലഭിച്ച അർബാസ് മർച്ചന്റും മുൺമുൺ ധമേച്ചയും ജയിൽമോചിതരായി. ഞായറാഴ്ചയാണ് ഇരുവരും ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കേസിലെ പ്രതികളിലൊരാളായ ആര്യൻ ഖാനും കഴിഞ്ഞദിവസം ജയിൽമോചിതനായിരുന്നു. വ്യാഴാഴ്ചയാണ് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ റിലീസിങ് ഓർഡർ ജയിലിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുത്തു. ഇതാണ് ജയിൽമോചനം വൈകാനിടയാക്കിയത്.
ശനിയാഴ്ച വൈകിട്ടാണ് മുൺമുൺ ധമേച്ചയുടെ റിലീസിങ് ഓർഡർ ബൈക്കുള വനിതാ ജയിലിലെ ബെയിൽ ബോക്സിൽ ലഭിച്ചത്. തുടർന്ന് നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെ മുൺമുൺ ധമേച്ച ബൈക്കുള ജയിലിൽനിന്ന് പുറത്തിറങ്ങി. ഇനി സ്വദേശമായ മധ്യപ്രദേശിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം. ഇതിന് എൻ.സി.ബി യുടെ അനുമതി വേണം. യാത്രാ അനുമതിക്കായി ഉടൻതന്നെ എൻ.സി.ബിക്ക് അപേക്ഷ നൽകുമെന്ന് മുൺമുൺ ധമേച്ചയുടെ അഭിഭാഷകൻ പറഞ്ഞു.
ആര്യൻ ഖാന്റെ സുഹൃത്തായ അർബാസ് മർച്ചന്റും ഞായറാഴ്ചയാണ് ജയിൽമോചിതനായത്. നടപടികൾ പൂർത്തിയാക്കിയശേഷം ഉച്ചയോടെയാണ് അർബാസ് ആർതർറോഡ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
ആര്യൻ അടക്കമുള്ള മൂന്ന് പ്രതികളും എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫീസിലെത്തി ഒപ്പിടണമെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. മാത്രമല്ല രാജ്യം വിട്ട് പുറത്തുപോകരുതെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. മുംബൈ വിട്ടുള്ള യാത്രയ്ക്ക് എൻ.സി.ബി യുടെ അനുമതി തേടണമെന്നും യാത്രയുടെ വിശദാംശങ്ങൾ എൻ.സി.ബി യെ അറിയിക്കണമെന്നും ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.






























