കോന്നി : കോന്നി മഞ്ഞകടമ്പിൽ കെ എസ് ഇ ബി കരാർ തൊഴിലാളിയായ സുബീഷ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥരും ബന്ധുക്കളും കെ എസ് ഇ ബി തത്ക്കാലിക ജീവനക്കാരും തമ്മിൽ വാക്കേറ്റം. സുബീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് തർക്കം നടന്നത്. അറ്റകുറ്റപണികൾ നടക്കുന്നതിനാൽ രാവിലെ മുതൽ വൈകുന്നേരം വരെ ലൈൻ ഓഫ് ചെയ്തിരുന്നു എന്നാണ് പറയുന്നത്. എന്നാൽ ഇതിലൂടെ എങ്ങനെ വൈദ്യുതി പ്രവഹിച്ചു എന്നതിന് മറുപടി പറയണം എന്നും കുടുംബം ആവശ്യപ്പെട്ടു.
കെ എസ് ഇ ബി തത്കാലിക ജീവനക്കാർക്ക് സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന യാതൊരു പരിഗണനയും ലഭിക്കുന്നില്ല എന്നും കുടുംബം ആരോപിച്ചു. എന്നാൽ അപകട കാരണം വ്യക്തമാക്കുവാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നും അന്വേഷണം നടന്നെങ്കിൽ മാത്രമേ വ്യക്തമായ കാരണം അറിയുകയുള്ളൂ എന്നും കെ എസ് ഇ ബി അധികൃതർ പറഞ്ഞു. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളു എന്നും കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കി.






























