കൊച്ചി : ശ്രീലങ്കയിലേക്ക് ആയുധങ്ങളും ലഹരിമരുന്നും കടത്തിയ സംഭവത്തിനു പിന്നിൽ എൽ.ടി.ടി.ഇ.യെന്ന് കണ്ടെത്തൽ. പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ആയുധങ്ങളും ലഹരിയും കടത്തുന്നതിന് കൊച്ചിയിലും ആസൂത്രണം നടന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നിൽ വൻ ഹവാല ഇടപാട് നടന്നതായും വിവരമുണ്ട്. അങ്കമാലിയിൽനിന്ന് എൻ.ഐ.എ. അറസ്റ്റ് ചെയ്ത ശ്രീലങ്കൻ പൗരൻ സുരേഷ് രാജിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
എറണാകുളം മറൈൻഡ്രൈവിലെ ഷോപ്പിങ് കോംപ്ലക്സിൽ വെച്ചാണ് ലഹരിക്കടത്തിനുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതെന്നാണ് സുരേഷിന്റെ വെളിപ്പെടുത്തൽ. പാകിസ്ഥാൻ അതിർത്തിയിൽനിന്ന് അവിടത്തെ പൗരനാണ് ലഹരിക്കടത്തിനു സഹായിക്കുന്നത്. കടൽമാർഗം ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തേക്കാണ് ഇതെത്തുന്നത്. അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ലഹരി കടത്തുന്നത് എൽ.ടി.ടി.ഇ. നേതാക്കളുടെ നേതൃത്വത്തിലാണെന്നാണ് സുരേഷിന്റെ മൊഴികൾ സൂചിപ്പിക്കുന്നത്.
എൽ.ടി.ടി.ഇ.യുടെ പുനരുജ്ജീവനമാണ് ലഹരിക്കടത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് എൻ.ഐ.എ. കണ്ടെത്തിയിരിക്കുന്നത്. വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ നിർജീവമായ സംഘടനയെ സജീവമാക്കാനാണ് ശ്രമം. ലഹരിക്കടത്തിലൂടെ പണം സ്വരൂപിച്ച് ആയുധ ശേഖരണമടക്കമുള്ള കാര്യങ്ങൾക്ക് വിനിയോഗിക്കുകയാണ് ചെയ്യുന്നത്.
അഞ്ച് എ.കെ. 47 തോക്കുകളാണ് സുരേഷ് ഉൾപ്പെടുന്ന സംഘത്തിൽനിന്നു പിടിച്ചെടുത്തത്. സുരേഷിന് ആയുധക്കടത്തിൽ വലിയ പങ്കുണ്ടെന്നാണ് എൻ.ഐ.എ. കരുതുന്നത്. തമിഴ്നാട്ടിൽ വ്യാജരേഖ ചമച്ച് താമസിച്ചിരുന്ന സുരേഷ് അവിടെ വസ്ത്രവ്യാപാരം നടത്തിയിരുന്നു. കേസ് വന്നതിനെത്തുടർന്നാണ് ഇയാൾ കേരളത്തിലെത്തി അങ്കമാലിയിൽ താമസിച്ചത്.