യാങ്കൂൺ : മ്യാൻമറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 30 ലേറെ പേരെ കൊന്ന് മൃതശരീരങ്ങൾ കത്തിച്ചു. രാജ്യത്തെ സംഘർഷഭരിത സംസ്ഥാനമായ കയയിലാണ് ദാരുണമായ സംഭവം. സൈന്യമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രദേശിക മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. കയയിലെ മോസോ ഗ്രാമത്തിന് സമീപമായാണ് സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടന പറഞ്ഞു. മൃതശരീരങ്ങൾ വികൃതമാക്കിയ ശേഷം കത്തിച്ച നിലയിലായിരുന്നു. ആയുധങ്ങളുമായെത്തിയ ഒരു വലിയ സംഘം തീവ്രവാദികളെ വെടിവെച്ചുകൊന്നതായി മ്യാൻമാർ സൈന്യം പ്രതികരിച്ചു. ഇവർ പ്രദേശിക തീവ്രവാദ സംഘത്തിൽപ്പെട്ടവരാണെന്നും സൈന്യം പറഞ്ഞതായി മ്യാൻമർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടവർ സാധാരാണക്കാരായ പൗരന്മാരാണെന്നും തങ്ങളുടെ പ്രസ്ഥാനവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കാറന്നി നാഷണൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. അതേസമയം രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും സൈന്യവും റിബൽ ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടങ്ങൾ തുടരുകയാണ്. ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് മ്യാൻമറിന്റെ അധികാരം സൈന്യം പിടിച്ചെടുത്തത്. കഴിഞ്ഞ നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു അട്ടിമറി. എന്നാൽ ആരോപണം മ്യാൻമറിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചിരുന്നു. പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേർ അറസ്റ്റിലായി.