പത്തനംതിട്ട : ജില്ലയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ആകെയുള്ള നാശനഷ്ടങ്ങളുടെ കണക്കെടുത്തു തുടങ്ങി. ജില്ലയിലെ നദികളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. കക്കി ആനത്തോട് അണക്കെട്ടിൽ നിന്നും വേണ്ടി വന്നാൽ കൂടുതൽ വെള്ളം പുറത്തേക്ക് തുറന്നു വിടുമെന്നും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മിതമായ മഴക്കും മറ്റ് ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്. തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകുന്നത്.