വൃന്ദാവൻ : ഉത്തർപ്രദേശ് വൃന്ദാവനിലെ നിധിവൻ രാജിൽ രാത്രിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടങ്ങളിലേക്ക് രാത്രി കാലങ്ങളിൽ ആർക്കും പ്രവേശനമില്ല. എന്നാൽ യൂട്യൂബറായ ഗൗരവ് ശർമ്മ ആഴ്ചകൾക്ക് മുമ്പ് ഇവിടെ എത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഗൗരവ് സോൺ എന്ന യൂട്യൂബ് ചാനലിന്റെ അഡ്മിനാണ് ഗൗരവ് ശർമ്മ. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടെ ഉണ്ടായിരുന്നവർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് മാർത്താണ്ട് പ്രകാശ് സിംഗ് വ്യക്തമാക്കി.
ചോദ്യം ചെയ്യലിൽ ശർമ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾ വീഡിയോ ചിത്രീകരിച്ചത് രാത്രി കാലങ്ങളിലാണെന്നും ഇത് നിധിവൻ രാജിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും അദ്ദേഹം സമ്മതിച്ചു. നവംബർ 6നാണ് ശർമ്മ ബന്ധുവായ പ്രശാന്തിന്റെയും കൂട്ടുകാരായ മോഹിത്, അഭിഷേക് എന്നിവരുടേയും കൂടെ വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് പറയുന്നു.
നവംബർ 9 നാണ് ഇയാൾ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത്. നിധിവൻ രാജിനകത്ത് നിന്നുള്ള വീഡിയോ ചിത്രീകരണത്തിനെതിരേ വിവിധ കോണിൽ നിന്ന് വ്യാപക വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇയാൾ വീഡിയോ പിൻവലിക്കുകയും ചെയ്തു. നിധിവൻ രാജിലെ പൂജാരി രോഹിത് ഗോസ്വാമി എന്നയാൾ വൃന്ദാവൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശർമ്മയ്ക്കെതിരേ ഐപിസി സെക്ഷൻ 295 എ, സെക്ഷൻ 66 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.