ജലന്ധര്‍: മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്നും എന്നാല്‍ ആരെയും അകാരണമായി ഉപദ്രവിക്കരുതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലെ ജലന്ധറില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’മതം ഒരു സ്വകാര്യ കാര്യമാണ്. തീര്‍ച്ചയായും മതപരിവര്‍ത്തനത്തിന് എതിരെ നിയമം ഉണ്ടാക്കണം. എന്നാല്‍ ഇതിലൂടെ ആരെയും അകാരണമായി ഉപദ്രവിക്കരുത്. മറ്റുള്ളവരെ ഭയപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണ്,’ കെജ്‌രിവാള്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്‌ടപ്രകാരം ആരാധന നടത്താന്‍ അവകാശമുണ്ടെന്നും എഎപി ദേശീയ കണ്‍വീനര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള മറ്റ് പല സംസ്‌ഥാനങ്ങളും സമാനമായ നിയമങ്ങള്‍ ആലോചിക്കുന്നുണ്ട്. എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഡോര്‍സ്‌റ്റെപ്പ് ഡെലിവറി സേവനവും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും കെജ്‌രിവാള്‍ വാഗ്‌ദാനം ചെയ്‌തു. ഞങ്ങള്‍ പഞ്ചാബില്‍ 16,000 ക്ലിനിക്കുകൾ നിര്‍മിക്കുകയും ആശുപത്രികള്‍ നവീകരിക്കുകയും ചെയ്യും. ഡെല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഎപി അധികാരത്തിലെത്തിയ ശേഷം പഞ്ചാബില്‍ പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.






























