മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ സ്വർണം കൊണ്ടുപോയത് മുൻ എസ്എച്ച്ഒ എന്ന് എഎസ്പിയുടെ റിപ്പോർട്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സ്വർണം കൊണ്ടുപോയത്. എഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. കരിപ്പൂർ പോലീസ്നെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. സംഭവത്തില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എസ്ഐടി രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കാണാതായത്.
വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ സ്വർണമാണ് ദുരൂഹസാഹചര്യത്തിൽ നഷ്ടമായത്.സ്വർണാഭരണങ്ങൾ സ്റ്റേഷനിൽ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2018ന് മുൻപും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനിൽ ലഭിച്ച സ്വർണ്ണാഭരണങ്ങളാണ് ഇത്തരത്തിൽ അപ്രത്യക്ഷമായത്. 2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം ആദ്യമായി സൂചിപ്പിച്ചത്.





























