അഗളി : അട്ടപ്പാടിയിൽ ശിശുമരണങ്ങളിലേക്ക് നയിച്ച വീഴ്ചകൾ മറച്ചു പിടിക്കുന്നതിന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. ആർ പ്രഭുദാസിനെ ബലിയാടാക്കാൻ ആരോഗ്യവകുപ്പിന്റെ ശ്രമം. സൂപ്രണ്ടിനെ മാറ്റിനിർത്തി കോട്ടത്തറ ആശുപത്രിയിൽ മന്ത്രി വീണ ജോർജ് തന്നെ മിന്നൽ പരിശോധന നടത്തിയത് ഡോ. പ്രഭുദാസിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന.
മന്ത്രിയുടെ നീക്കത്തിനെതിരെ തുറന്നടിച്ച് ഡോ. പ്രഭുദാസ് പരസ്യമായി രംഗത്തു വന്നു. ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചു. അല്ലാത്തപ്പോൾ താൻ പറയുന്നത് കേൾക്കാൻ പോലും തയ്യാറാകുന്നില്ല. ഇല്ലാത്ത യോഗത്തിലേക്കാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. തന്നെ അഴിമതിക്കാരനെന്ന് വരുത്താനാണ് ശ്രമം. തന്നെ മാറ്റിനിർത്തി മുന്നോട്ടു പോകാനാണ് താൽപര്യമെങ്കിൽ സന്തോഷമേയുള്ളുവെന്നും ഡോ. പ്രഭുദാസ് വ്യക്തമാക്കി.
സൂപ്രണ്ടിനെ ഒഴിവാക്കിയതല്ലെന്നും തിരുവനന്തപുരത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ യോഗം നേരത്തെ നിശ്ചയിച്ചതാണെന്നും തന്റെ സന്ദർശനം പെട്ടെന്നു ഉണ്ടായതാണെന്നും മന്ത്രി വീണ ജോർജ്ജ് ശനിയാഴ്ച അട്ടപ്പാടിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തിരുവനന്തപുരത്ത് അങ്ങനെയൊരു യോഗം തന്നെ ഉണ്ടായിരുന്നില്ലെന്ന് പ്രഭുദാസ് വെളിപ്പെടുത്തി. ശിശു മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂപ്രണ്ട് പങ്കുവെച്ചതാണ് ആരോഗ്യവകുപ്പ് ഉന്നതരെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.