പത്തനംതിട്ട: ശബരിമല കേസിലുൾപ്പെട്ട പൗരോഹിത്യത്തെ മഹത്വവത്ക്കരിക്കുവാ നുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. പത്തനംതിട്ട യൂണിയൻ സമ്മേളനം വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമ്യ ഉത്തരവിൽ വിചാരണ കോടതി നടത്തിയ പരമാർശങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഗുരുതരമായ ആചാരലംഘനം ശബരിമലയിൽ നടന്നുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതിനെതിരെ പ്രതികരിക്കാത്തവർ പ്രതിസ്ഥാനത്തുള്ള തന്ത്രിക്ക് സംരക്ഷണ കവചം തീർത്ത് രക്തസാക്ഷി പരിവേഷം നൽകുന്നത് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണ്. അന്വേഷണത്തിലിരിക്കുന്ന കേസിലെ ജാമ്യ ഹർജിയിൽ മെറിറ്റിലേക്ക് കടന്നുള്ള വിചാരണ കോടതി പരാമർശങ്ങളിൽ അസ്വാഭാവികതയുണ്ടെന്ന് ഇതിനോടകം നിയമവൃത്തങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ആത്മീയ അധികാരത്തിലെ പൗരോഹിത്യ മേൽക്കോയ്മ നിലനിർത്താനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് സുരേഷ് പി കെ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി ജഗദമ്മ വി.കെ സ്വാഗതം ആശംസിച്ചു. യൂണിയൻ സെക്രട്ടറി സന്തോഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്‌ഥാന കമ്മിറ്റി അംഗം ബിജുരാജ് മോഹൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ബൈജു ഇലവുംതിട്ട, ദയാനന്ദൻ കെ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും റിട്ടേണിംഗ് ഓഫീസറുമായ സന്തോഷ് പായിപ്പാടിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് പി കെ സുരേഷ്, സെക്രട്ടറി സന്തോഷ് വി എ, ഖജാൻജി അശോകൻ ഇ കെ.





























