ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. സമാധാനമാണ് വേണ്ടതെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. മലയാളത്തിൽനിന്ന് ഒട്ടേറെ അഭിനേതാക്കളും സെലിബ്രിറ്റികളും നേരത്തെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ‘ഇതിന് രാഷ്ട്രീയവും മതവും വിശ്വാസവും ജാതിയും വ്യവസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരനായിരിക്കുക എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചാണ്.
നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ്. സമാധാനവും സാഹോദര്യവും ഉത്തരവാദിത്തത്തോടുകൂടിയ അന്തിമ ശക്തിയാവുന്നിടത്ത്, എല്ലാത്തിനും ഉപരിയായി മനുഷ്യത്വം വാഴുന്നിടത്ത്… ജയ് ഹിന്ദ്’. കുഞ്ചാക്കോ ബോബൻ കുറിച്ചു. നേരത്തെ, സമരത്തിന് പിന്തുണയുമായി ടൊവിനോ തോമസ്, വിസ്മയ മോഹൻലാൽ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, അപ്പാനി ശരത് എന്നിവർ രംഗത്തെത്തിയിരുന്നു. സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്നായിരുന്നു സമരത്തിനെതിരായ പോലീസ് നടപടിയോട് ടൊവിനോയുടെ പ്രതികരണം.
സമാന പ്രതികരണവുമായി മറ്റ് സെലിബ്രിറ്റികളും രംഗത്തെത്തി. കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമാണ് അപ്പാനി ശരത് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം നടന്ന സി.ജെ.പി. പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും കൊണ്ടാണ് പോലീസ് നേരിട്ടത്. നൂറിലേറെ സി.ജെ.പി.ക്കാരെ കസ്റ്റഡിയിലെടുത്തു. പലർക്കും പരിക്കേറ്റു. ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളും അടച്ചു. സംഘർഷത്തിനിടെ ചിലർ പോലീസിനുനേരെയും കല്ലെറിഞ്ഞു. 50-ലേറെ പോലീസുകാർക്ക് പരിക്കേറ്റതായി ഡൽഹി പോലീസ് പറഞ്ഞു. ഡൽഹിയിലും അതിർത്തികളിലും സുരക്ഷ വർധിപ്പിച്ചു.






























