കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം ചേർന്ന് തല്ലിത്തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ എറണാകുളം കലൂരില്‍ നിന്നും കോന്നി പോലീസ് പിടികൂടി. കോന്നി അരുവാപ്പുലം പടപ്പക്കൽ കാരുമല മുരുപ്പേൽ വീട്ടിൽ റിജിൻ കെ.മാത്യു (21) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. ജനുവരി നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മുൻവൈരാഗ്യത്തെ തുടർന്ന് കോന്നി അരുവാപ്പുലം സ്വദേശിയായ യുവാവിനെ നാല് പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് കൈമുട്ട് തല്ലിത്തകർക്കുകയുമായിരുന്നു.
മർദ്ദനത്തിനുശേഷം നാലു പ്രതികളും ഒളിവിൽ പോയി. കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് ജനുവരി ആറിന് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം നടത്തി വരുന്നതിനിടെ മൂന്നാം പ്രതിയായ റിജിൻ കെ.മാത്യു എറണാകുളം കലൂരില്‍ ഒളിവിൽ കഴിഞ്ഞു വരുന്നതായി കോന്നി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കോന്നി പോലീസ് സബ് ഇൻസ്പെക്ടർ ശ്യാം, എസ്.സി.പി.ഓ രഞ്ജിത്, സി.പി.ഓ നഹാസ് എന്നിവർ അടങ്ങിയ അന്വേഷണസംഘം എറണാകുളത്ത് നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






























