കണ്ണൂർ : ഏഴുമാസം ഗർഭിണിയായ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓടിരക്ഷപ്പെട്ട ഭർത്താവ് പിടിയിലായി. നീർവേലിയിലെ ഷൈനേഷാണ് (40) ചക്കരക്കല്ല് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു കൊലപാതകശ്രമം. ചക്കരക്കല്ല്, കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കുവേണ്ടി വ്യാപക തിരച്ചിൽ നടത്തി. വെള്ളിയാഴ്ച അതിരാവിലെ കൊയിലാണ്ടി ബസ്സ്റ്റാൻഡിൽവെച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി.
ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പനയത്താംപറമ്പിലാണ് യുവതിക്ക് കുത്തേറ്റത്. തറമ്മൽ വീട്ടിൽ പ്രിമ്യയെ ഭർത്താവ് ഷൈനേഷ് മദ്യപിച്ചെത്തി ആക്രമിക്കുകയായിയിരുന്നു. ഏഴുമാസം ഗർഭിണിയായ പ്രിമ്യ വ്യാഴാഴ്ചയാണ് ഭർത്താവിന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്കെത്തിയത്. വാക്തർക്കത്തിനിടെ അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് കഴുത്തിൽ കുത്തിയിറക്കിയെന്നാണ് കേസ്. ബന്ധുക്കളും പരിസരത്തുള്ളവരും ഉടൻതന്നെ പ്രിമ്യയെ ആസ്പത്രിയിലെത്തിച്ചു. പ്രിമ്യ സ്വകാര്യ ആസ്പത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.






























