അത്തിക്കയം: അധികൃതരും കരാറുകാരനും കൈവിട്ട അത്തിക്കയം കൊച്ചുപാലവും റോഡും നാട്ടുകാർ സ്വന്തം നിലയിൽ പണമെടുത്ത് സംരക്ഷിച്ചിട്ടും തുടർനടപടികളില്ലാതെ അവഗണന തുടരുന്നു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടിയോളം രൂപ ചെലവിൽ നിർമ്മിക്കേണ്ട അത്തിക്കയം – കടുമീൻചിറ റോഡിലെ പാലത്തിന്റെ സംരക്ഷണ ഭിത്തിയും സമീപന റോഡുമാണ് കരാറുകാരൻ പണി ഉപേക്ഷിച്ചതിനെത്തുടർന്ന് നാട്ടുകാർ ചേർന്ന് നന്നാക്കിയത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും 4.5 ലക്ഷം രൂപയോളം പിരിച്ചെടുത്താണ് തകർച്ചയിലായിരുന്ന പാലം ബലപ്പെടുത്തിയത്.
100 മീറ്ററോളം വരുന്ന സമീപന റോഡ് മക്കിട്ട് ഉയർത്തി ജി.എസ്.ബി ഉപയോഗിച്ച് നിരപ്പാക്കി ഗതാഗതയോഗ്യമാക്കിയെങ്കിലും, നിലവിൽ ഇതിന്റെ ഉപരിതലം ഇളകി മെറ്റലുകൾ തെറിക്കുന്ന അവസ്ഥയിലാണ്. സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്ത് നാട്ടുകാർ നടത്തിയ ഈ താത്കാലിക നിർമ്മാണവും നശിച്ചുകൊണ്ടിരിക്കുമ്പോഴും റോഡ് ശാസ്ത്രീയമായി നന്നാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കാലവർഷം എത്തുന്നതിന് മുൻപെങ്കിലും റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നും നിർമ്മാണത്തിൽ അനാസ്ഥ കാട്ടുന്നവർക്കെതിരെ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.





























