ന്യൂഡൽഹി : സംഭാവനക്കൊള്ളയിൽ രോക്ഷം പ്രകടിപ്പിച്ച് ആർ.എസ്.എസ്. അയോധ്യയിലെ ശ്രീരാമലല്ല ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടികളിൽനിന്നുള്ള മോഷണം ഹിന്ദുസമൂഹത്തിന്റെയും രാമഭക്തരുടെയും വികാരങ്ങളെയും വിശ്വാസങ്ങളെയും വല്ലാതെ വ്രണപ്പെടുത്തിയെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പറഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെല്ലാം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനെയോ അംഗങ്ങളെയോ ഹൊസബളെ തള്ളിപ്പറഞ്ഞില്ല. അറസ്റ്റിലായവരുടെ സംഘപരിവാർ ബന്ധവും ഹൊസബളെ സൂചിപ്പിച്ചില്ല.
തലമുറകളുടെ പോരാട്ടവും കോടിക്കണക്കിന് രാമഭക്തരുടെ സമർപ്പണവും ത്യാഗവും രക്തസാക്ഷിത്വവുംകൊണ്ട് ശ്രീരാമജന്മഭൂമിയിൽ നിർമിക്കപ്പെട്ട മഹത്തായ ക്ഷേത്രം മുഴുവൻ ഹിന്ദുസമൂഹത്തിന്റെയും ആരാധനയുടെയും വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമാണെന്ന് ഹൊസബളെ പറഞ്ഞു. ഈ ദൗർഭാഗ്യകരമായ സംഭവത്തെ ഉപയോഗപ്പെടുത്തി ഹിന്ദുമതത്തെയും ഹിന്ദുസമൂഹത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ഹിന്ദുവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ ശക്തികളുടെ ഗൂഢാലോചനകളെ പരാജയപ്പെടുത്തണമെന്നും ഹൊസബളെ ആഹ്വാനം ചെയ്തു. കേസിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ അംഗം അനിൽ മിശ്ര, ഭരണസമിതിയംഗം ഗോപാൽ റാവു എന്നിവർ വരുംദിവസങ്ങളിൽ അറസ്റ്റിലാവുമെന്ന് ബി.ജെ.പി. മുൻ എം.പി.യും ബജ്‌റംഗ് ദൾ സ്ഥാപകനുമായ വിനയ് കട്യാർ പറഞ്ഞു.






























