ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തിൽ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. വേനൽക്കാല അവധിക്ക് ശേഷം വിഷയം പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു. “ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ… ഇതിൽ എന്ത് അടിയന്തര പ്രാധാന്യമാണുള്ളത്?” എന്ന് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലും ഭരണത്തിലും നടന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളെയും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേഷ് കുമാര്‍ യാദവ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതിനും ആവശ്യമായ നിയന്ത്രണ, മേല്‍നോട്ട, ഓഡിറ്റ് സംവിധാനങ്ങള്‍ രൂപീകരിക്കാനും നടപ്പിലാക്കാനും കേന്ദ്ര-ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കും ക്ഷേത്ര ട്രസ്റ്റിനും നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്‌ഐആറോ സാധാരണ ക്രിമിനല്‍ കേസോ രജിസ്റ്റര്‍ ചെയ്യാതെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടി വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.






























