റാന്നി: റാന്നിയിൽ നടന്നു വരുന്ന അയ്യപ്പ സത്രത്തിൽ 9 ദിവസമായി നടന്നു വന്ന ശ്രീമദ് അയ്യപ്പ ഭാഗവത പാരായണം അവസാനിച്ചു. അയ്യപ്പ ഭാഗവതം രചിച്ച തൈയ്യക്ഷര ചൈതന്യയുടെ പത്നിയാണ് അയ്യപ്പ ഭാഗവത പാരായണത്തിന് നേതൃത്വം കൊടുത്തിരുന്നത്. നാഗപ്പൻ സ്വാമി ഹരി വാര്യർ എന്നിവർ യജ്ഞത്തിന് സഹായം നൽകി. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് ഭാഗവത പാരായണം അവസാനിച്ചത്. തുടർന്ന് ഹരി വാര്യർ ശ്രീമദ് അയ്യപ്പ ഭാഗവത സംഗ്രഹ പ്രഭാഷണം നടത്തി. ആത്മജ്യോതിയെ കണ്ടെത്തുന്നതിനും സാക്ഷാത്കരിക്കുന്നതിനും അയ്യപ്പഭാഗവതം ഭക്തരെ കൈപിടിച്ചു് ഉയർത്തും എന്ന് അദ്ദേഹം പറഞ്ഞു. ശ്രദ്ധയും ഭക്തിയും ആണ് ഒരു ഉപാസകനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനമായ ഗുണങ്ങൾ. അറിവ് പകർന്നു തരുക എന്നതാണ് ശാസ്ത്ര ഗ്രന്ഥങ്ങളുടെ ലക്‌ഷ്യം. മനുഷ്യ ജന്മത്തിന്റെ ലക്ഷ്യവും ആ ലക്ഷ്യ സാക്ഷാത്കാരത്തിലേക്കുള്ള മാർഗ്ഗവും, സന്തോഷകരമായ ഒരു ജീവിതം എങ്ങിനെ നേടാമെന്ന രഹസ്യവും സ്വാമി ത്രൈയ്യക്ഷര ചൈതന്യ രചിച്ച ശ്രീമദ് അയ്യപ്പ ഭാഗവതം നമ്മൾക്ക് പകർന്നു നൽകുന്നു. വൃതപുണ്യം നിറഞ്ഞ മണ്ഢല കാലം അതിനേറ്റവും ഉചിതമായ സമയമാണ്. വൃതചര്യകളാൽ ശുദ്ധമായ മനസ്സ്, അയ്യപ്പ ഭക്തിയാൽ ഏകാഗ്രമാകുമ്പോൾ അയ്യപ്പ സ്വാമി, അറിവായി അനുഗ്രഹമായി നമ്മളിൽ നിറയുന്നു.
നമ്മുടെ ശരീരം തുടങ്ങി ഈ പ്രത്യക്ഷ ലോകം മുഴുവൻ പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവകൊണ്ട് നിർമിക്കപ്പെട്ടതാണ്. ഈ ഭൂതഘടകങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് വസ്തുക്കളുടെ രൂപത്തിലും സ്വഭാവത്തിലും മാറ്റമുണ്ടാകും. ഈ പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും ഒരേ ഒരു ഈശ്വര തത്ത്വത്തിലാണ് നിറഞ്ഞു നിൽക്കുന്നത്. ആ അചഞ്ചലമായ ഈശ്വര തത്ത്വമാണ് സഗുണാകാരമായി ശബരിമലയിൽ കുടികൊള്ളുന്ന അയ്യപ്പസ്വാമി. അകവും പുറവും നിറഞ്ഞു നില്ക്കുന്ന ആത്മജ്യോതിയായി ആ അയ്യപ്പനെ തിരിച്ചറിയുന്നവർ ജീവിതവിജയം കൈവരിക്കുന്നു.
നല്ല പ്രവൃത്തികൾ ഉണ്ടാകണമെങ്കിൽ നല്ല ചിന്തകൾ കൂടിയേ തീരു. ബുദ്ധിയിൽ സത്യം ഉറയ്ക്കുമ്പോൾ ചിന്തകളിൽ നന്മ ഉണ്ടാകുന്നു. സത്യവും ധർമവും മുറുകെ പിടിക്കുന്ന ഒരാൾക്ക് മറ്റുള്ളവരെ ബഹുമാനിക്കുവാനും ആദരിക്കുവാനും സാധിക്കുന്നു. അങ്ങനെയുള്ള ആ ധർമത്തെ രക്ഷിക്കുകയും ആ പാതയിലൂടെ സഞ്ചരിക്കുന്ന ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്ന ധർമ്മ മൂർത്തിയാണ് ധർമ്മശാസ്താവ്.
സത്യവും സ്ഥിരോത്സാഹവും ഈശ്വരനെ മുൻനിർത്തി ആ പാദാരവിന്ദങ്ങളിൽ ഉള്ള അർച്ചനയായി ഏതു കർമ്മവും ചെയ്യുവാനുള്ള സമർപ്പണബുദ്ധിയും മറ്റുള്ളവരെ ഈശ്വരതുല്യം കാണുവാനും ബഹുമാനിക്കുവാനും ഉള്ള മാനസികവികാസവും സേവന മനോഭാവവും സർവ്വോപരി അയ്യപ്പ സ്വാമിയിൽ ഉള്ള അചഞ്ചലമായ ഭക്തിയും സമർപ്പണവും ധർമ്മത്തിന്റെ ആറു പാദങ്ങളായി അയ്യപ്പ ഭാഗവതം നമ്മുക്ക് കാട്ടി തരുന്നു. ഈ രീതിയിൽ ധർമ്മാനുഷ്ടാനങ്ങൾ ചെയ്ത് മനഃശുദ്ധി നേടുന്ന ഭക്തന് “തത്വമസി” തത്വം ഭഗവാൻ ഉപദേശിക്കുന്നു.
അയ്യപ്പസ്വാമി കാരുണ്യനിധിയും ഭക്തവത്സലനും ആനന്ദസ്വരൂപനും ആയതുകൊണ്ട് ഭജിക്കുംതോറും ഭക്തി വർദ്ധിക്കും.ഭക്തി കൂടുംതോറും അയ്യപ്പസ്വാമിയെ കൂടുതൽ അറിയുവാനും ഭഗവാനുമായി ഏകീഭവിക്കുവാനും സാധിക്കും.എന്നാൽ കാമക്രോധാദി വികാരചിന്തകളിൽ നമ്മുടെ മനസ്സ് വ്യാപരിക്കുമ്പോൾ ഭഗവാന്റെ സാന്നിധ്യം നാം തിരിച്ചറിയാതെ പോകുന്നു.ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളിലും വച്ച് ഏറ്റവും വിശേഷബുദ്ധിയുള്ള മനുഷ്യന് മാത്രമാണ് തൻ്റെ നിലനില്പിനാധാരമായ ഈശ്വരനെ അറിയുവാനും ഈശ്വരനിലേക്കു അടുക്കുവാനും ഉള്ള കഴിവ് നൽകിയിരിക്കുന്നത്. അയ്യപ്പദർശനത്തിൽ കൂടി ഈശ്വര സാക്ഷാത്ക്കാരം നേടി പരിപൂർണ ആനന്ദവും മനസ്വാതന്ത്ര്യവും നേടുവാൻ അയ്യപ്പഭക്തി നമ്മെ പ്രാപ്തരാക്കുന്നു.
ഏത് കർമ്മപന്ഥാവിൽ ചരിക്കുന്നവരാണെങ്കിലും ഐഹിക ചിന്തകളിൽ നിന്നും മുക്തരായി ആദ്ധ്യാത്മികതയിൽ കൂടി ഉയർന്ന് മോക്ഷ പ്രാപ്‌തിയിൽ എത്തിച്ചേരാം എന്നും ഹരി വാര്യർ ശ്രീമദ് അയ്യപ്പ ഭാഗവത സംഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. സ്വാമി പവന പുത്രാ ദാസ്, ശബരിമല മുൻ മേൽശാന്തി സുധീർ നമ്പൂതിരി, നാഗപ്പൻ സ്വാമി, രമാ ദേവി ഗോവിന്ദ വാര്യർ, എസ് അജിത് കുമാർ, പ്രസാദ് കുഴികാല ഗോപൻ ചെന്നിത്തല എന്നിവർ പ്രസംഗിച്ചു