പീരുമേട്: ദീർഘനാളായി അവഗണന നേരിട്ടിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പുത്തൻ പ്രതീക്ഷയേകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ആശുപത്രിയുടെ സമഗ്ര പുരോഗതിക്കായി 1 കോടി 35 ലക്ഷത്തി പതിനൊന്നായിരത്തി എൺപത് രൂപയുടെ വൻ പദ്ധതികളാണ് കരട് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ആധുനിക സജ്ജീകരണങ്ങൾക്കുമായി വലിയ തുക മാറ്റിവെച്ചത് മലയോര മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകും. മരുന്ന് വാങ്ങുന്നതിനായി 30 ലക്ഷം രൂപയും ലാബ് സംബന്ധമായ ആവശ്യങ്ങൾക്കായി 30 ലക്ഷം രൂപയും നീക്കിവെച്ചു. സെക്കൻഡറി പാലിയേറ്റീവ് കെയർ വിഭാഗത്തിനായി 10 ലക്ഷം രൂപയും, ഈ വിഭാഗത്തിലേക്ക് ആവശ്യമായ മരുന്നുകൾക്കും ഉപകരണങ്ങൾക്കുമായി 5 ലക്ഷം രൂപയും അനുവദിച്ചു.
പാരാമെഡിക്കൽ ജീവനക്കാരുടെ വേതനം നൽകുന്നതിനായി 6,11,380 രൂപ വകയിരുത്തിയിട്ടുണ്ട്. ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിന് 20 ലക്ഷം രൂപയും ദൈനംദിന ചെലവുകൾക്കായി 20 ലക്ഷം രൂപയും നീക്കിവെച്ചു. പ്രിന്റിംഗ്-സ്റ്റേഷനറി ആവശ്യങ്ങൾക്കായി 8 ലക്ഷം രൂപയും ആശുപത്രിയിലെ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിന് 1.5 ലക്ഷം രൂപയും ബജറ്റിലുണ്ട്. താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാനും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സന്തോഷ് പണിക്കർ, വൈസ് പ്രസിഡൻ്റ് ജോൺ.പി. തോമസ് ആരോഗ്യ ക്ഷേമകാര്യ ചെയർമാൻ നിക്സൺ ജോർജ് എന്നിവരറിയിച്ചു.





























