കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തുടരുന്ന ജാഗ്രതക്കുറവ് നേട്ടമാക്കാന്‍ തമിഴ്നാട് നീക്കം തുടങ്ങി. പ്രധാന അണക്കെട്ടിന് സമീപത്തെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 142ല്‍നിന്ന് പരമാവധി അളവായ 152ല്‍ എത്തിക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം. ഇതിനായി ബേബി ഡാമിനു പിന്നിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടിയാണ് തമിഴ്നാട് രംഗത്തെത്തിയിട്ടുള്ളത്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍നിന്ന് 142 അടിയാക്കി ഉയര്‍ത്തിയതോടെ മഴക്കാലത്ത് കേരളം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജലനിരപ്പ് 142ല്‍ നിയന്ത്രിക്കാന്‍ മുല്ലപ്പെരിയാറില്‍നിന്ന് ഇടുക്കിയിലേക്കും ഇവിടെ നിന്ന് മറ്റു ഭാഗങ്ങളിലേക്കും വെള്ളം തുറന്നുവിടുന്നത് വലിയ ദുരിതങ്ങള്‍ക്ക് ഇടയാക്കുകയാണ്. ജലനിരപ്പ് ഉയര്‍ത്തിയതോടെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഏക്കര്‍ കണക്കിന് വനമേഖലയാണ് വെള്ളത്തിനടിയിലായത്.
പുല്‍മേടുകള്‍, മരങ്ങള്‍, കാട്ടുചെടികള്‍ എന്നിവയെല്ലാം മാസങ്ങളോളം വെള്ളത്തില്‍ മുങ്ങിയതോടെ ഇവയെല്ലാം നശിച്ചു. പുല്‍മേടുകളില്‍ ജീവിച്ചിരുന്ന ചെറുജീവികള്‍ മറ്റു ജീവജാലങ്ങള്‍ എന്നിവക്കെല്ലാം വെള്ളപ്പൊക്കം ഭീഷണിയായി. തീരവും തീരത്ത് മേയുന്ന മൃഗങ്ങളും ഇല്ലാതായാല്‍ തേക്കടി തടാകത്തിന്റെ സൗന്ദര്യം നഷ്ടമാകും. ഇത് തേക്കടിയെ ടൂറിസം രംഗത്ത് പിന്നോട്ടടിക്കും.
ബേബി ഡാമിനു പിന്നിലെ 15 മരങ്ങള്‍ മുറിക്കാന്‍ കഴിഞ്ഞ നവംബറില്‍ തമിഴ്നാടിന് വനം വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതോടെ തീരുമാനം മരവിപ്പിച്ചു. എന്നാല്‍ ഇടവേളക്കുശേഷം ഇതേ ആവശ്യം മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി വഴിയാണ് തമിഴ്നാട് വീണ്ടും കേരളത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. മരം മുറിക്കാന്‍ കേരളം വീണ്ടും അനുമതി നല്‍കിയാല്‍ ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്നാടിന് ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നും ചൂണ്ടിക്കാട്ടുന്നു.































