ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി (ബികെടിസി) ചെയർമാന്റെ പഴ്‌സനൽ അസിസ്റ്റന്റായ പ്രമോദ് നൗട്ടിയാലിനെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിലെ വസതിയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സസ്പെൻഷനിലായിരുന്ന നൗട്ടിയാലിനെ ഞായറാഴ്ച രാത്രി ചമോലി പോലീസ് അറസ്റ്റ് ചെയ്ത് ബദരീനാഥിലെത്തിച്ചു. അവിടെ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് ചമോലി സീനിയർ പോലീസ് സൂപ്രണ്ട് സുർജിത് സിങ് പൻവാർ അറിയിച്ചു. ക്ഷേത്ര സമിതി ഓഫിസർ യുധ്‌വീർ പുഷ്പവാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബദരീനാഥ് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) ചെയർമാന്റെ പഴ്‌സനൽ അസിസ്റ്റന്റായാണ് പ്രമോദ് നൗട്ടിയാൽ പ്രവർത്തിച്ചിരുന്നത്. ബദരീനാഥ് ക്ഷേത്രത്തിന്റെയും ഉത്തരാഖണ്ഡിലെ മറ്റ് നിരവധി ആരാധനാലയങ്ങളുടെയും നടത്തിപ്പിന് ഉത്തരവാദിത്തമുള്ള നിയമപരമായ സ്ഥാപനമാണ് ബികെടിസി. കഴിഞ്ഞ ജൂലൈ 2 നാണ് ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെ ക്രമക്കേട് നടന്നതായി ആരോപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. പ്രാഥമിക അന്വേഷണത്തിൽ ക്ഷേത്ര ഫണ്ടിൽനിന്ന് അനധികൃതമായി പണം കൈക്കലാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന്, അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ ജൂലൈ 7 ന് നൗട്ടിയാലിനെ സസ്പെൻഡ് ചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.






























