തിരുവനന്തപുരം : ബാലരാമപുരത്ത് വീട്ടിൽ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടിൽ നിന്നാണ് പണവും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തിരുവനന്തപുരം യൂണിറ്റ് പരിശോധന നടത്തുകയായിരുന്നു. അഞ്ചു രൂപ മുതൽ രണ്ടായിരം രൂപ വരെയുള്ള കറൻസികളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്.
109 കിലോഗ്രാം ശംഭു, 69 കിലോഗ്രാം ചൈനി ടുബാക്കോ, 39 കിലോഗ്രാം മറ്റ് പാൻമസാല ഉൽപന്നങ്ങൾ ഉൾപ്പെടെ 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽനിന്നു വാങ്ങുന്ന പുകയില ഉൽപന്നങ്ങൾ കാക്കാമൂലയിലെ വീട്ടിൽ സൂക്ഷിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ച് മൂന്നിരട്ടി തുകയ്ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് കസ്റ്റംസ് പറയുന്നു. എട്ടു വർഷമായി ഇയാൾ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റൻറ് കമ്മീഷണർ ആർ.മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.