കോന്നി : വനത്തിന്റെ വശ്യ സൗന്ദര്യം ആസ്വദിച്ച് സഞ്ചാരികള്‍ക്ക് താമസിക്കുവാന്‍ വനംവകുപ്പ് ഒരുക്കിയ അടവിയിലെ മുളംകുടിലുകളുടെ അറ്റപ്പണികള്‍ അവസാന ഘട്ടത്തില്‍. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ മരത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മുളംകുടിലുകൾ പഴയതിലും കൂടുതല്‍ മനോഹരമാകും.
മുന്‍പ് മുള കൊണ്ടുള്ള പ്ലൈവുഡ് ഉപയോഗിച്ചായിരുന്നു മുളങ്കുടിലുകളുടെ മേല്‍ക്കൂര നിര്‍മ്മിച്ചിരുന്നത്. ഇത് കാലങ്ങള്‍ കഴിയുമ്പോള്‍ ദ്രവിച്ച് തുടങ്ങുന്നതിനാല്‍ വീണ്ടും പുനര്‍നിര്‍മ്മിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇത് പരിഹരിക്കുവാന്‍ ടാറും മണലും ചേര്‍ത്ത് നിര്‍മ്മിച്ച ഷിംഗിള്‍സ് എന്ന വസ്തുവാണ് മേല്‍ക്കൂരയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. വനംവകുപ്പ് ഇക്കോടൂറിസം ഫണ്ടില്‍ നിന്ന് അനുവദിച്ച ഒന്‍പത് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.
കുടിലിന്റെ തറയും അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. ബാംബു ഉപയോഗിച്ച് നിര്‍മ്മിച്ച ശുചിമുറിയില്‍ പ്രത്യേക പശ ഉപയോഗിച്ചാണ് ടൈല്‍ ഒട്ടിച്ചിരിക്കുന്നത്. ജനലിന് നീക്കുന്ന തരത്തില്‍ വാതിലും ഘടിപ്പിച്ചിട്ടുണ്ട്. മുളംകുടിലുകള്‍ മുഖം മിനുക്കുമ്പോള്‍ പുതിയ അനുഭവങ്ങളാകും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക.





























