ബംഗ്ലാദേശ് : റഷ്യൻ മിസൈൽ ആക്രമണത്തിൽ ബംഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒൽവിയ തുറമുഖത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബംഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടതെന്ന് അപ്പാർട്ട്‌മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫൽ പറഞ്ഞു. യുക്രൈനിലെ മരിയുപോളിൽ കനത്ത ഷെല്ലാക്രമണമാണ് റഷ്യ നടത്തുന്നത്.
ആക്രമണത്തിൽ നൂറ് കണക്കിന പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഖാർകീവ് വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടുവെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. അതിനിടെ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നുവെന്ന റഷ്യൻ ആരോപണം യുഎസ് തള്ളി. റഷ്യ തെറ്റിദ്ധാരണ പരത്തുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.






























