തിരുവനന്തപുരം : ഗ്രൂപ്പിന്റെ ഭാഗമായി ഒരു പദവിയിലും ഇരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുനഃസംഘടന സംബന്ധിച്ച് പ്രശ്നങ്ങൾ വന്നപ്പോൾ എല്ലാവരുമായി ചർച്ച നടത്തി. കെ പി സി സി അധ്യക്ഷൻ കെ സുധാകരനുമായി വിശദമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കും. ഹൈക്കമാൻഡിന്റെ അനുമതിയോടെ പുനഃസംഘടനാ പൂർത്തിയാക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
ഹൈക്കമാൻഡിന്റെ വിലക്കോടെ വഴിമുട്ടിയ പുനഃസംഘടന തർക്കം പരിഹരിക്കാൻ സമവായശ്രമങ്ങൾ തുടങ്ങിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചർച്ച നടത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിന്റെ അംഗത്വവിതരണം വേഗത്തിലാക്കാനും നേതൃത്വം തീരുമാനിച്ചിരുന്നു. ഉമ്മൻചാണ്ടി ഉൾപ്പെടെ മുതിർന്ന നേതാക്കളെ കാണിച്ച ശേഷമേ പട്ടിക കൈമാറാൻ പാടുള്ളുവെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ.
നാല് എംപിമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍. രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍.പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ.രാഘവന്‍ എന്നിവരാണ് പരാതിപ്പെട്ടത്. കെപിസിസി, ഡിസിസി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കെന്ന് എംപിമാരുടെ ആരോപണം. നടപടി നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദേശം താരിഖ് അന്‍വര്‍ കെ.സുധാകരന് കൈമാറിയിരുന്നു.






























