അടൂര്‍: കരിമീൻ ഇഷ്ടപ്പെട്ട മൽസ്യമാണെങ്കിലും അതിന്റെ മുള്ള് വളരെ അപകടകരമായേക്കാം, ജീവന് തന്നെ ഭീഷണി ആയേക്കാം. കുറച്ചു ദിവസങ്ങൾക്കു മുൻപ് 70 വയസ്സുള്ള ഫിലിപ്പ് എന്നയാൾ കരിമീൻ ഫ്രൈ കഴിച്ചതിന് പിന്നാലെ പത്തു ദിവസങ്ങളോളം കഴിഞ്ഞു ഇടത് കഴുത്ത് ഭാഗത്ത് ക്രമേണ വർധിച്ചുവരുന്ന വീക്കം, ശക്തമായ വേദന, ആഹാരം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിഴുങ്ങുമ്പോൾ വേദന, ശ്വാസതടസം എന്നീ പ്രശ്നങ്ങളുമായി ലൈഫ് ലൈൻ ആശുപത്രി എമർജൻസി വിഭാഗത്തിൽ എത്തുകയുണ്ടായി. രോഗിയുടെ നില വളരെ മോശമായിരുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ ജീവന് തന്നെ ഭീഷണി എന്ന നിലയിൽ ആയിരുന്നു.
വേദന അനുഭവപ്പെട്ടപ്പോൾ നേരത്തേ നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ മറ്റു വസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല എന്നതുകൊണ്ടാണ് കൂടുതല്‍ വിദഗ്ധ പരിശോധനക്ക് രോഗി തയ്യാറാകാതെയിരുന്നത്. എന്നാല്‍ രോഗം ഭേദമാകാതെ വന്നതോടെ രോഗി അടൂര്‍ ലൈഫ് ലൈനിൽ ചികിത്സക്കായി എത്തുകയായിരുന്നു. ഇവിടെ എത്തിയപ്പോൾത്തന്നെ റേഡിയോളോജിസ്റ്റ് ഡോ.അജി രാജൻ നടത്തിയ ആവർത്തിച്ച അൾട്രാസൗണ്ട് സ്കാനിങ്ങിൽ വായുടെ അടിഭാഗത്ത് ഉമിനീര് ഗ്രന്ധിക്കടുത്തു (സബ്മാൻറ്റിബുലാർ ഗ്ലാൻഡ്) നേരിയ തിളക്കമുള്ള ഒരു വസ്തു കാണപ്പെട്ടു. ഏകദേശം മൂന്നു സെന്റീമീറ്ററിലേറെ വലിപ്പം വരുന്ന അതിനു ചുറ്റും കുരുക്കൾ പോലെ ഒരു വളർച്ചയും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
വേഗത്തിൽ പടരുന്ന ഡീപ് നെക്ക് ഇൻഫെക്ഷനും ശ്വാസനാളം അടയാനുള്ള സാധ്യതയും കണക്കിലെടുത്ത് രോഗിയെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി. ലൈഫ് ലൈൻ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ.മാത്യൂസ് ജോൺ നേതൃത്വം വഹിച്ചു. ഇ എൻ ടി വിഭാഗം മേധാവി ഡോ.ഐക്ക് തോമസും അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരും അദ്ദേഹത്തെ സഹായിച്ചു. ആവശ്യമായ പ്രീഓക്സിജനേഷൻ നൽകിയതിന് ശേഷമാണ് വീഡിയോ ലാരിംഗോസ്കോപ്പി മാർഗ്ഗനിർദ്ദേശത്തോടെ ട്യൂബ് ഇട്ടത്. മൂന്നു ശ്രമങ്ങൾക്ക് ശേഷം മാത്രമേ എയർവേ സുരക്ഷിതമാക്കാനായുള്ളൂ. ഗുരുതരമായ നീർവീക്കം മൂലം അടഞ്ഞ രീതിയിലുള്ള ശ്വാസനാളവും വികലമായ ഘടനയും എയർവേ മാനേജ്മെന്റ് ഏറെ വെല്ലുവിളിയായിരുന്നു.
ആദ്യ ശ്രമത്തിൽ പഴുപ്പ് പുറത്തുവന്നെങ്കിലും സ്കാനിങ്ങിൽ തെളിഞ്ഞ വസ്തുവിനെ കണ്ടെത്താനായില്ല. അതിനാൽ അത് കഴുത്തിന്റെ ആഴത്തിലുള്ള ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കാമെന്ന സംശയം ഉയർന്നു. തുടർന്ന് ഇൻട്രഓപ്പറേറ്റീവ് അൾട്രാസൗണ്ട് ഉപയോഗിച്ച്, അൾട്രാസൗണ്ട് ഗൈഡഡ് എക്സ്റ്റേണൽ നീഡിൽ ലോക്കലൈസേഷൻ വഴി വിദേശവസ്തുവിന്റെ കൃത്യമായ ത്രിമാന സ്ഥാനം കണ്ടെത്തി. പരിശോധനയിൽ മീൻമുള്ള സബ്മാൻഡിബുലാർ ഗ്രന്ഥിയിലൂടെ കടന്നുപോകുന്നതായി കണ്ടെത്തി. മീൻ മുള്ളു പുറത്തെടുക്കുമ്പോൾ ചുറ്റും കുരുക്കളും പഴുപ്പ് നിറഞ്ഞ അവസ്ഥയും ആയിരുന്നു. ഗുരുതരമായ അവസ്ഥ ആയിരുന്നതിനാൽ രോഗി വെന്റിലേറ്ററിൽ തുടരുകയും ദിവസങ്ങൾക്കുള്ളിൽ പൂർണ ആരോഗ്യത്തിൽ തിരിച്ചു വരികയും ചെയ്തു. എത്ര രുചികരമായ മൽസ്യമാണെങ്കിലും സൂക്ഷിച്ചു കഴിക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോ. മാത്യൂസ് ജോൺ പറഞ്ഞു.
































